പീഡനക്കേസ്; കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ DNA പരിശോധന പ്രോത്സാഹിപ്പിക്കരുതെന്ന് കോടതി

കൊച്ചി: പീഡനത്തിനിരയായ സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ അവരുടെ ഡിഎൻഎ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. കുട്ടികളുടെ സ്വകാര്യത മാനിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പീഡനവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാംപിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി, കട്ടപ്പന, കൊല്ലം, പാലക്കാട് കോടതികളുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനഭംഗക്കേസുകളിൽ വാദത്തിന് പിൻബലം നൽകാനാണ് ഇരകളുടെ കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുന്നത്.

കോടതികൾ ഇതിന് നിർദേശിക്കുമ്പോൾ ജനനം സംബന്ധിച്ച രഹസ്യം ചിലപ്പോൾ കുട്ടികളും അവരുടെ പുതിയ രക്ഷിതാക്കളും അറിയാനിടയാകും. താൻ ദത്ത്കുട്ടിയാണെന്നും പീഡനത്തിനിരയായ മാതാവിൻറെ കുട്ടിയാണെന്നും നിശ്ചിത പ്രായത്തിനുശേഷം തിരിച്ചറിയുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത് ദത്തെടുക്കൽ നിയന്ത്രണ മാർഗരേഖയുടെ 48-ാംവകുപ്പിനും ദത്തെടുക്കലിന്റെ ലക്ഷ്യത്തിനും വിരുദ്ധമാണ്. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ, ദത്തെടുത്ത കുട്ടികളുടെ കാര്യത്തിൽ ഡിഎൻഎ ഫലം നിർബന്ധിക്കപ്പെടുന്നില്ല. കേസ് തെളിയിക്കാൻ ഡി.എൻ.എ. പരിശോധനാഫലം ആവശ്യമായി വരുമ്പോൾ സ്വകാര്യതയുടെ ലംഘനവും ഉണ്ടാകുന്നതുകൊണ്ട് കോടതികൾ വിവേചനാധികാരം ഉപയോഗിക്കണം. ഡി.എൻ.എ. പരിശോധനയുടെ അനിവാര്യത കോടതികൾ പരിശോധിക്കണം. ഡി.എൻ.എ. പരിശോധനയുടെപേരിൽ ദത്തെടുത്ത കുടുംബം പീഡനമനുഭവിക്കേണ്ടി വരരുതെന്നും കോടതി കൂട്ടിച്ചേർത്തു.