കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നു; കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി സാമൂഹ്യ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നുവെന്നും ഇതിനെ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. ലഹരി മരുന്ന് ഉപയോഗത്തിനെതിരെ സർക്കാർ തലത്തിൽ നിയമം നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കു മരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണം. ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കർമ്മപദ്ധതി നടപ്പിലാക്കുക. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്ക്‌ല്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു.