പൊതുമരാമത്ത് വകുപ്പിന് എന്തിനാണ് എഞ്ചിനീയര്‍മാര്‍? ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാക്കാനെന്നും ഹൈക്കോടതി

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ഹൈക്കോടതി. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

‘ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ? രണ്ട് മാസത്തിനുള്ളില്‍ എത്ര പേര്‍ മരിച്ചു? ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ചുമതല ഏത് എഞ്ചിനീയര്‍ക്ക് ആയിരുന്നു? എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയര്‍മാര്‍? കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ട്? എന്‍ജിനീയര്‍മാര്‍ എന്താണ് പിന്നെ ചെയ്യുന്നത്? ഇത്തരം കുഴികള്‍ എങ്ങനെയാണ് അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നത്? തൃശ്ശൂര്‍ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാല്‍ ഭയാനക അവസ്ഥയിലാണ്’- കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം, ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മരിച്ചയാളുടെ മകന്‍ പറഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഷുഗര്‍ ലെവല്‍ കുറവായിരുന്നു എന്ന് മകന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാക്കാനെന്നും മരിച്ച ആളെ ഇനിയും അപമാനിക്കാനില്ലെന്നും കോടതി മറുപടി നല്‍കി.