കേരളത്തില്‍ അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൃഷി ഇടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലയിലെ നദികളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ശക്തമായ മഴ പെയ്തിട്ടും പത്തനംതിട്ടയില്‍ അലര്‍ട്ട് പ്രഖ്യാപിക്കാതിരുന്നത് മുന്‍കരുതല്‍ എടുക്കുന്നതിന് വെല്ലുവിളിയായി. കോട്ടയം ജില്ലയില്‍ മഴ കടുത്തതോടെ സെപ്തംബര്‍ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുള്‍പൊട്ടി വീടു മണ്ണിനടിയിലായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.

ജനലും വാതിലും അടച്ചിടണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.

വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്.

പട്ടം പറത്തുന്നത് ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്.

ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.