കൊച്ചി കായലിലെ മത്സ്യങ്ങളിൽ ഘനലോഹ മാലിന്യങ്ങൾ; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: കൊച്ചി കായലിലെ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. വ്യവസായ മേഖലയിൽ നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭീഷണിയ്ക്ക് കാരണം.

മത്സ്യവിഭവങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും ക്യാൻസറിന് കാരണമായേക്കുമെന്നാണ് മലിനീകരണ സൂചിക മുൻനിറുത്തി ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്. കായൽജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവാണ് ഏറ്റവും കൂടുതൽ. സിങ്ക്, കാഡ്മിയം, ക്രോമിയം ഉൾപ്പെടെ വിവിധ ലോഹങ്ങൾ വിഷാംശ പരിധികവിഞ്ഞ് കാണപ്പെടുന്നതായും പഠനത്തിൽ അറിയിച്ചിട്ടുണ്ട്.

കായലിൽ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായൽകട്ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടന്നത്. ടോക്സിക്കോളജി ആൻഡ് എൻവിറോൺമെന്റൽ ഹെൽത്ത് സയൻസിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.