സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം; സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി രാജ്ഭവൻ

കൊൽക്കത്ത: ബംഗാൾ ഗവർണർ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന് പോലീസ് വാദിക്കുന്നതിനിടെയാണ് രാജ്ഭവന്റെ പുതിയ നീക്കം.

സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഗവർണർ സി വി ആനന്ദബോസ് നിർദേശം നൽകിയെന്നാണ് വിവരം. ദൃശ്യങ്ങൾ ‘സച്ച് കെ സാമ്‌നെ’ എന്ന പരിപാടി വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് രാജ്ഭവന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ 11.30 ന് രാജ്ഭവന്റെ മുന്നിലാണ് പ്രദർശനം. ദൃശ്യങ്ങൾ കാണേണ്ടവർ ഇ-മെയിൽ വഴിയോ ഫോൺ വഴിയോ രാജ്ഭവനെ ബന്ധപ്പെടമെന്ന് അറിയിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും രാജ്ഭവൻ പുറത്തിറക്കിയിട്ടുണ്ട്.

ആദ്യത്തെ നൂറു പേർക്കാണ് പ്രദർശനം കാണാൻ അനുമതി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നാണ് രാജ്ഭവനിൽ വ്യക്തമാക്കിയിട്ടുള്ളത്. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്.

രണ്ടു തവണ ഗവർണർ അപമര്യാദയായി സ്പർശിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.