ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല; എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാർട്ടിയുടെ നിലപാടല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഡബിൾ ഇൻവെട്ടഡ് കോമയിൽ ആസാദ് എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രം എന്നാണ് വിഷയത്തിൽ ജലീലിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കെ ടി ജലീലിന്റേത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പാക് അധിനിവേശം കാശ്മീരിൽ മാത്രമല്ല, കെ ടി ജലീലിന്റെ മനസിലും ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചു. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ടഡ് കോമയിൽ നൽകിയ ആസാദ് കാശ്മീർ പരാമർശം വിമർശകർക്ക് മനസിലായില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ജലീലിന്റെ പരാമർശത്തെ പിന്തുണയ്ക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.

ജലീൽ നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ജലീലിന്റെ പരാമർശം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. പാക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചു.