കടയ്ക്കാവൂർ പോക്‌സോ കേസ്; മാതാവ് നിരപരാധിയാണെന്ന ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മകൻ

ന്യൂഡൽഹി: കടയ്ക്കാവൂർ പോക്‌സോ കേസിൽ ആരോപണവിധേയയായ മാതാവ് നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പരാതിക്കാരനായ മകൻ. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും മകൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

കേസിൽ തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചതെന്നും ഹർജിയിൽ പറയുന്നു. ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

തുടർന്ന് തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. അഭിഭാഷക അൻസു കെ വർക്കി മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കേസിൽ വിചാരണ നേരിടാൻ മാതാവിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.