കനത്ത മഴ; റോഡുകള്‍ വെള്ളത്തിനടിയില്‍; വാഹനയാത്ര ഒഴിവാക്കണമെന്ന് കളക്ടര്‍

കനത്ത മഴയില്‍ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാല്‍ ഈ പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ അറിയിച്ചു.

ആലപ്പുഴയില്‍ മഴ ശക്തമല്ലാത്തതിനാല്‍ കുട്ടനാട്ടില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍, വ്യാപകമായ വെള്ളക്കെട്ട് കാരണം ഗതാഗത യാത്ര ദുഷ്‌കരമാണ്. പലയിടങ്ങളിലും റോഡുകളില്‍ കുഴികളാണ്. തീരപ്രദേശ മേഖലയില്‍ കൂടുതല്‍ ആശങ്കയാണുള്ളത്. പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളത്ത് 20 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 232 കുടുംബങ്ങളിലായി 796 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. പറവൂര്‍ താലൂക്കില്‍ ഒന്‍പതും ആലുവ താലൂക്കില്‍ അഞ്ച് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് ശമനമായതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തന്നെയാണ്. അതേസമയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും രാത്രി വെള്ളക്കെട്ട് ഉണ്ടായെങ്കിലും രാവിലെ സാധാരണ നിലയിലായി.