‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്ന് മൊബൈല്‍ ഫോണിന്റെ പിതാവ്‌

‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്നാണ് കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്നത്തെ തലമുറയോട് പറയാനുള്ളത്. അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന് ബിബിസിയുടെ ഒരു പരിപാടിയില്‍ അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ ഈ തുറന്നടിച്ച മറുപടി.

‘നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ’? എന്ന് അദ്ദേഹം അവതാരകയോട് ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്നാണ് ഞാന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് പറഞ്ഞ കൂപ്പര്‍, തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും പറഞ്ഞു.

1973 ലാണ് കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായി നിര്‍മിച്ച ഫോണില്‍ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും മാര്‍ട്ടിന്‍ കൂപ്പര്‍ പറഞ്ഞു.