പരീക്ഷാ ഫലം ഒരു മാസത്തിനകം; സര്‍ട്ടിഫിക്കറ്റുകള്‍ പതിനഞ്ച് ദിവസത്തിനകമെന്നും പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് മന്ത്രി പറഞ്ഞു. ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ മന്ത്രിയെ അറിയിച്ചു.