പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ പരമ്പരാഗത ചികിത്സാ രീതികൾ നിർദേശിച്ച് സർക്കാർ. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികൾ കൊണ്ട് കോവിഡ് വ്യാപനം തടയാനാണ് ഉത്തര കൊറിയൻ സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര കൊറിയയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ വരെ ആളുകൾക്ക് ചികിത്സ സൗജന്യമാണ്.
2020-ൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെ കിം ജോങ് ഉൻ ഉത്തരകൊറിയയുടെ അതിർത്തികൾ അടച്ചിട്ടു. കോവിഡ് പ്രതിരോധ കുത്തിവെപ്പടക്കമുള്ള വിദേശ ഏജൻസികളുടെ സഹായങ്ങൾ ഉത്തര കൊറിയ നിരസിക്കുകയും ചെയ്തിരുന്നു.
കോവിഡിനെതിരെ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടിരുന്നു. ഇത് വലിയ കടുത്ത ക്ഷാമത്തിലേക്കും രാജ്യത്തെ നയിച്ചിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ വാക്‌സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കിം ജോങ് ഉൻ അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.