മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. വനം വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടികൾ അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ബെന്നിച്ചന് താക്കീത് മാത്രം നൽകി നടപടികൾ അവസാനിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

നയപരമായ തീരുമാനങ്ങളിൽ സർക്കാരിനെ അറിയിച്ചുകൊണ്ടായിരിക്കണം ഉത്തരവിറക്കേണ്ടതെന്ന് ബെന്നിച്ചൻ തോമസിനോട് സർക്കാർ നിർദ്ദേശിച്ചു. മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തെ തിരിച്ചെടുക്കുകയായിരുന്നു. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.