നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്ന കുതന്ത്രം നടക്കില്ല; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ കാലുമാറ്റി പാര്‍ട്ടിയെ ദുര്‍ബലമാക്കാമെന്ന സിപിഎം കുതന്ത്രം നടക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണം മുഖ്യമന്ത്രി ആണെന്നാണ് ഇന്നലെ കെ.വി തോമസ് സമ്മേളനത്തില്‍ പറഞ്ഞത്. അതിനര്‍ഥം മുഖ്യമന്ത്രി നേതാക്കളെ കാലുമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്. അത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടേയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും കാലം സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായി കെ.വി തോമസ് പ്രവര്‍ത്തിക്കുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രി പിണറായി വിജയനെ ഏറ്റവും വലിയവനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം പോയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ഇത്രയും കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചതാണല്ലോ. എന്നാല്‍, അതുകൊണ്ടൊക്കെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കുന്ന കാര്യമല്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള സിപിഎം കുതന്ത്രങ്ങളില്‍ ഈ പാര്‍ട്ടി തകര്‍ന്നുപോവില്ല. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ പിണറായിയും സിപിഎമ്മും എത്ര ശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ല’- ചെന്നിത്തല വ്യക്തമാക്കി.