കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി ഇറാൻ; അവശ്യസാധനങ്ങൾക്ക് നാലിരട്ടി വരെ വില വർദ്ധിച്ചു

ടെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി ഇറാനും. അവശ്യസാധനങ്ങൾക്ക് നാലിരട്ടി വരെ വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്ത് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇറാനിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അതിനാൽ തന്നെ ഇവിടുന്ന് അധികം വിവരങ്ങളൊന്നും പുറത്തുവരാറില്ല. ഇറാനിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. നഗരങ്ങളിലെ നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും വിവരമുണ്ട്. രാജ്യത്തെ സബ്‌സിഡികൾ ഒറ്റയടിക്ക് നിർത്തിയതാണ് നിലവിലെ വിലവർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിക്കെതിരെയും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും എതിരെ ജനരോക്ഷം ശക്തമാകുകയാണ്. പ്രതിഷേധം കനത്തത്തോടെ ഇറാനിലെ പ്രധാന നഗരങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ നിർത്തലാക്കി.