കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മന്ത്രിമാരുടെ വസതികളിലേക്ക് ബിഎംഎസിന്റെ പട്ടിണി മാര്‍ച്ച്‌

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ പരിഹാരമാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കും വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും ബിഎംഎസ് പട്ടിണി മാര്‍ച്ച് നടത്തും.

അതേസമയം, ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കാനാവുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. എന്നാല്‍, കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.