Technology (Page 12)

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ ചിത്രം പങ്കുവെച്ച്‌ നാസ. ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചര്‍ ആണ് ഈ അതിശയകരമായ ചിത്രം പകര്‍ത്തിയത്. ഇത് ഗ്രഹത്തിന്റെ ഉപരിതലത്തിലെ പാറകളിലെ രാസ, ധാതു, ഭൗതിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ സഹായിക്കും എന്നാണ് കരുതുന്നത്. ബുധൻ ഏറ്റവും ചെറിയ ഗ്രഹമാണെങ്കിലും, അത് ഏറ്റവും വേഗതയേറിയതും സെക്കന്റിൽ ഏകദേശം 29 മൈൽ (47 കി.മീ) വേഗതയിൽ അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതായും നാസ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ കുറിച്ചു.

നാസ പങ്കുവച്ച ചിത്രത്തിൽ ബുധൻ തവിട്ടുനിറവും നീല നിറത്തിലുള്ള നിരവധി ഷേഡുകൾ കാണപ്പെടുന്നുണ്ട്. അതിന്റെ ഉപരിതലത്തിൽ നിരവധി ഗർത്തങ്ങളും ഉള്ളതായി കാണാം. ബുധനിൽ ഒരു വർഷം ഏകദേശം 88 ഭൗമദിനങ്ങളാണ്.
അന്തരീക്ഷത്തിനുപകരം, ഓക്സിജൻ, സോഡിയം, ഹൈഡ്രജൻ, ഹീലിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഒരു നേർത്ത എക്സോസ്ഫിയർ ആണ് ബുധന്.

അന്തരീക്ഷത്തിന്റെ അഭാവവും സൂര്യന്റെ സാമീപ്യവും കാരണം, ബുധന്റെ പകൽ സമയത്തും രാത്രിയിലും താപനില മാറുന്നു, പകൽ സമയത്ത് 800ºF (430ºC) മുതൽലാണെങ്കിൽ രാത്രിയിൽ -290ºF (-180 ºC) വരെയാണ്.

രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ ,ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി കമ്പോണന്റ്സ് നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ എന്ന് പി രാജീവ്. വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ കമ്പോണന്റ്സ് കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നത് എന്ന് മന്ത്രി പി രാജിവ് പറഞ്ഞു.എ, ഐ ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഏൽപ്പിച്ചതിന് എതിരെ തിരുവഞ്ചൂർ പരാമർശം നടത്തിയിരുന്നു. ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് അദ്ദേഹം പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേൽക്കുകയായിരുന്നു .തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോണെന്നും, തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലിസിന് ആവശ്യമായ ക്യാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ഷമത കൂടിയ കമ്പോണന്റുകളാണ് കെൽട്രാൺ നൽകുന്നത്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്നും തിരുവഞ്ചൂരിനോട് മന്ത്രി ആവശ്യപ്പെട്ടു

ടെക്നോളജി അനുദിനം വളരുകയും ലോകം മുഴുവൻ സാങ്കേതിക വിദ്യയുടെ കീഴിലുമാണ്. ഇത്തരം സാങ്കേതിക വിദ്യകൾ മനുഷ്യന്റെ ജോലികൾ എളുപ്പമാക്കാനായാണ് വികസിപ്പിച്ചിട്ടുള്ളത്. അത്തരത്തിൽ വികസിപ്പിച്ച് തരംഗമായ ഒന്നാണ് എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്. മനുഷ്യ നിർമിതമായ ഇവ പക്ഷെ ഒരു കാലത്ത് മനുഷ്യന് തന്നെ അപകടമായേക്കാം എന്നും വിലയിരുത്തപെടുന്നുണ്ട്. ആ വാദത്തിന് ഉദാഹരണമെന്നോണം നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്. എഐ എന്ന സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നവരും ചില്ലറയല്ല. ഇതിനിടക്ക് യഥാർത്ഥമായവ എതാണെന്നോ വ്യാജമായത് ഏതാണെന്നോ അറിയുക പ്രയാസമാണ്.

എഐ മൂലം ജോലി നഷ്ട്ടപ്പെട്ട വാർത്തകൾ പലതും ഇതിനിടക്ക് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് ഒരു കൂട്ടം രചയിതാക്കൾ ഓപ്പൺ എഐ യ്‌ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎസിലെ സാൻഫ്രാൻസിസ്കോയിലാണ് സംഭവം റിപ്പോർട്ട്‌ ചെയ്യാപ്പെട്ടിട്ടുള്ളത്.

മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള പ്രോഗ്രാം അതിന്റെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)-പവർ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ എഴുത്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.

ഹ്യൂമൻ ടെക്സ്റ്റ് പ്രോംപ്റ്റുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എഐ സിസ്റ്റത്തെ പഠിപ്പിക്കാൻ തങ്ങളുടെ അനുമതിയില്ലാതെ ഓപ്പൺഎഐ രചയിതാക്കളുടെ സൃഷ്ടികൾ പകർത്തിയതായാണ് പരാതി.

റിപ്പോർട്ട് അനുസരിച്ച്, ഓപ്പൺ എഐയ്ക്കും എ ഐ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികൾക്കും എതിരെ രചയിതാക്കൾ ഫയൽ ചെയ്ത നിർദ്ദിഷ്ട പകർപ്പവകാശ-ലംഘന വകുപ്പ് പ്രകാരം നൽകിയിട്ടുള്ള പരാതികളിലെ ഏറ്റവും പുതിയതാണ് നിലവിലെത്.

സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഏറ്റവും പുതിയ കേസാണിത്. ശരിയായ അംഗീകാരം ലഭിക്കാതെ, ചാറ്റ്ജിപിടിയുടെ പരിശീലന ഡാറ്റാസെറ്റിൽ ഓപ്പൺഎഐ രചയിതാക്കളുടെ കൃതികൾ ഉൾപ്പെടുത്തിയതായി ആരോപിക്കുന്നു. AI-ക്ക് അവരുടെ കൃതികൾ കൃത്യമായി സംഗ്രഹിക്കാനും അവരുടെ എഴുത്ത് ശൈലികൾ അനുകരിക്കുന്ന വാചകം സൃഷ്ടിക്കാനും കഴിയുമെന്ന് രചയിതാക്കൾ വാദിക്കുന്നു.
തങ്ങളുടെ പുസ്തകങ്ങളും നാടകങ്ങളും ലേഖനങ്ങളും നീണ്ടതും ഉയർന്ന നിലവാരമുള്ളതും ആണ് അതുകൊണ്ട് തന്നെ ചാറ്റ്ജിപിടിയുടെ പരിശീലനത്തിന് അവ വിലപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.

ഇതാദ്യമായല്ല ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്.
ജൂലൈയിൽ, ആയിരക്കണക്കിന് എഴുത്തുകാർ എ ഐ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്നും എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് എഴുത്തുകാർക്ക് അവരുടെ വാക്കുകൾ ഉപയോഗിക്കുന്നതിന് പണം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ രചനകൾ ഉപയോഗിച്ചതിന് നഷ്ട്ടപരിഹാരം വേണമെന്നും ഓപ്പൺ എഐയുടെ നിയമവിരുദ്ധവും അന്യായവുമായ ബിസിനസ്സ് സമ്പ്രദായങ്ങൾ തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

ക്ലോണിങ്ങിലൂടെ ആദ്യ ആടായ ഡോളി ദി ഷീപ്പിനെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം പുറത്തുവിട്ടത്. പാർക്കിൻസൺസ് രോഗ ബാധിതനായിരുന്നു അദ്ദേഹം.

1996 ൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്കു ജന്മം നൽകിയ ശാസ്ത്രസംഘത്തെ നയിച്ചത് ഇയാൻ വിൽമുട്ട് ആയിരുന്നു. ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ‘ഫ്രോസ്‌റ്റി’ എന്ന പശുക്കിടാവിനെ സൃഷ്‌ടിച്ചു. പിന്നീട്, സ്‌കോട്‌ലൻഡിലെ റോസ്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു ‘ഡോളി’യുടെ ജനനത്തിൽ പങ്കാളിയാവുന്നത്. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികൾ പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ലൈംഗിക പ്രത്യുൽപാദന രീതിക്കു പകരം ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെൺചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോൺ ചെയ്ത് ഡോളിയെ സൃഷ്ടിച്ചതു ചരിത്രമായി. ലോകത്തിനു മുന്നിൽ അത്ഭുതമായി മാറിയ ഡോളി ദി ഷീപ്പിന്റെ സൃഷ്ടി ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണെങ്കിലും പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറുകയായിരുന്നു.

1944 ല്‍ ഇംഗ്ലണ്ടിലെ ഹാംപ്ടണ്‍ ലൂസിയിലായിരുന്നു ഇയാന്‍ വില്‍മുട്ടിന്‍റെ ജനനം. നോട്ടംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്സിയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും അദ്ദേഹം സ്വന്തമാക്കി. നിരവധി അന്താരാഷ്ട്രാ അവാര്‍ഡുകള്‍ നേടിയ ഭ്രൂണ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

കോവിഡിന്റെ വ്യാപനത്തോടുകൂടി ഓൺലൈൻ ക്ലാസ്സുകളും മീറ്റിംഗുകളും ഇപ്പോൾ നമുക്ക് സുപരിചിതമാണ്. അങ്ങനെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും വീഡിയോ മീറ്റിംഗുകൾക്കും കോളുകൾക്കുമായി ഉപയോഗിച്ചിട്ടുള്ളതുമായ ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മീറ്റ്. ഇപ്പോൾ പുതിയ ചില അപ്ഡേറ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ആപ്ലിക്കേഷൻ. ഇനി മുതൽ കോൺഫറൻസിൽ നോട്ടുകൾ കുറിക്കാനും അതുപോലെ തന്നെ വിട്ടുപോയ വിവരങ്ങൾ ചൂണ്ടിക്കാണിക്കാനും ഗൂഗിൾ ഡ്യൂയിറ്റ് എഐ എന്ന പുതിയ സംവിധാനം ആപ്പിന്റെ ഭാഗമാവുകയാണ്.

കുറച്ചു സമയം മീറ്റിങ്ങിൽ ശ്രദ്ധിക്കാതെ പോയാൽ അത്ര സമയം എന്താണ് നടന്നതെന്നതിന്റെ ചുരുക്കവും ഈ എഐ സംവിധാനം ഉപഭോക്താക്കൾക്ക് നൽകും. മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഗൂഗിൾ മീറ്റിലുള്ള ഇൻവൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അറ്റന്റ് ഫോർ മീ ഓപ്ഷൻ വഴി സാന്നിധ്യം അറിയിക്കാനും വിവരങ്ങൾ രേഖപ്പെടുത്താനും എഐയുടെ സഹായം ഉപയോഗിക്കാം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവരുടെ ആശയങ്ങളും എഐ യോഗത്തിൽ അവതരിപ്പിക്കും. പരീക്ഷണഘട്ടത്തിലുള്ള ഈ സൗകര്യം അടുത്ത വർഷത്തോടെയേ ലഭ്യമാവുകയുള്ളൂ.

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. പേരില്ലാതെ ഗ്രൂപ്പുകൾ സ്ഥാപിക്കാനുള്ള ഓപ്ഷൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. വരും ആഴ്ചകളിൽ ഈ ഫീച്ചറിന്റെ പ്രവർത്തനം എല്ലായിടത്തും ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് സക്കർബർഗ് ഈ വിഷയം അറിയിച്ചത്. പെട്ടന്ന് ഒരു ഗ്രൂപ്പ് സൃഷ്ടിക്കേണ്ടിവരുമ്പോളോ അല്ലെങ്കിൽ വ്യക്തമായ തീം മനസ്സിൽ ഇല്ലാത്ത സാഹചര്യത്തിലോ ഈ ഫീച്ചർ വളരെ ഉപയോഗപ്രദമാകും.

ആറ് അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിന് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധ്യമാവൂ. അംഗങ്ങളുടെ പേരുകൾ അനുസരിച്ച് വാട്സ്ആപ്പ് തന്നെ താൽക്കാലികമായി ഗ്രൂപ്പിന് പേര് നിശ്ചയിക്കും. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തണമെങ്കിൽ ഗ്രൂപ്പിന് പേര്നൽകിയ ശേഷം പുതിയ അംഗങ്ങളെ ഉൾപ്പെടുത്താം. ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളവരുടെ ഫോണുകളിൽ കോൺടാക്റ്റുകൾ എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ച്, ഓരോ അംഗത്തിനും ഗ്രൂപ്പിന്റെ പേര് വ്യത്യസ്തമായി പ്രദർശിപ്പിക്കും എന്നത് ശ്രദ്ധേയമാണ്.

കോൺടാക്റ്റുകളിൽ സൂക്ഷിക്കാത്ത ഒരു വ്യക്തി ഗ്രൂപ്പിൽ ചേരുകയാണെങ്കിൽ ഒരു വ്യക്തിയുടെ ഫോൺ നമ്പരായിരിക്കും ഗ്രൂപ്പിന്റെ പേരിൽ കാണിക്കുക. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ മറ്റെല്ലാ സവിശേഷതകളും മാറ്റമില്ലാതെ ഈ ഗ്രൂപ്പിലും തുടരുന്നു. ഇതിന് ഒടുവിൽ പേര് നൽകണോ അതോ ആപ്പ് നൽകിയ അംഗത്തെ അടിസ്ഥാനമാക്കിയുള്ള പേര് ഉപയോഗിക്കുന്നത് തുടരണോ എന്ന തീരുമാനം ഉപഭോക്താവിന്റെതായിരിക്കും.

ഇതുകൂടാതെ വീഡിയോ കോളിനിടയിൽ സ്‌ക്രീൻ പങ്കിടാനുള്ള കഴിയുന്ന ഫീചറും വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്. ഇതിലൂടെ വീഡിയോ കോളിന്റെ അനുഭവം കൂടുതൽ വർദ്ധിപ്പിക്കാൻ സാധിക്കും. വീഡിയോ കോളുകൾ ആരംഭിക്കുന്ന ഉപയോക്താക്കൾക്ക് ഒരു സമർപ്പിത സ്‌ക്രീൻ പങ്കിടൽ ഓപ്ഷൻ കൂടി ഇപ്പോൾ ദൃശ്യമാണ് . ഇത് മറ്റുള്ളവരുമായി മെറ്റീരിയൽ ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമാക്കുന്നു.

സംഭാഷണ സമയത്ത് ഉപയോക്താക്കൾക്ക് അവരുടെ ഡിസ്പ്ലേകൾ തത്സമയം സ്ട്രീം ചെയ്യാനുള്ള ഓപ്‌ഷൻ ഉണ്ട്. ഷെയർ ബട്ടണിൽ ക്ലിക്കുചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ ഫുൾ സ്‌ക്രീനോ അല്ലെങ്കിൽ ഒരു പ്രത്യേക പ്രോഗ്രാമോ പങ്കിടാൻ സാധിക്കും. ഇതിലൂടെ പരസ്പരമുള്ള ആശയവിനിമയത്തിന്റെ ആക്കം കൂട്ടാൻ സാധിക്കും. എച്ച്ഡി നിലവാരമുള്ള ചിത്രങ്ങൾ പങ്കിടാനുള്ള കഴിവ്, ലാൻഡ്‌സ്‌കേപ്പ് മോഡിൽ വീഡിയോ സംഭാഷണങ്ങൾക്കുള്ള പിന്തുണ, iOS-നുള്ള “അജ്ഞാത കോളർമാരെ സൈലന്റ് ആക്കാനുള്ള ഫീച്ചർ എന്നിവയും സമീപകാലത്തെ പതിപ്പുകളിൽ ചേർത്തിട്ടുണ്ട്.

സെക്സ്ടോർഷൻ ഭീഷണി ഇന്ത്യയിൽ വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ. വെബ്സൈറ്റ് ഹിസ്റ്ററിയും അതിൽ തിരഞ്ഞ നിരോധന വെബ്സൈറ്റുകളുടെ ചരിത്രവും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നതിനെയാണ് സെക്സ്ടോർഷൻ എന്ന് പറയുന്നത്. ഏകദേശം ഒരു മാസം മുൻപായിരുന്നു കർണാടകയിലെ ബിജെപി നേതാവും എംപിയുമായ ജിഎം സിദ്ധേശ്വരയ്യക്ക് ഒരു വീഡിയോ കോൾ വാട്സ്ആപ്പിൽ ലഭിച്ചത്.

സിദ്ധേശ്വരയ്യ വീഡിയോ കോൾ എടുത്തതോടെ മറുവശത്ത് യുവതി പ്രകോപനപരമായി സംസാരിച്ച് വിവസ്ത്രയാവുകയായിരുന്നു. കോൾ കട്ട് ചെയ്തിട്ടും ആവർത്തിച്ചു വിളിച്ചതോടെ അദ്ദേഹം ഫോൺ ഭാര്യയ്ക്ക് കൈമാറിയ ശേഷം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോൾ എത്തിയത് രാജസ്ഥാനിൽ നിന്നാണെന്ന് കണ്ടെത്തി.

സെക്സ്ടോർഷൻ, ഹണിട്രാപ് ഭീഷണികൾ വർദ്ധിച്ചു വരുന്നതായി ബംഗളുരു പോലീസ് മേധാവിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കേസുകളുടെ വർദ്ധനവിനെതിരെ ചെന്നൈ പോലീസ് അന്വേഷവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 20ലധികം ഹണി ട്രാപ്പ് ഭീഷണികളുടെ കേസുകളാണ് പോലീസിന് ലഭിച്ചത്. ഇത്തരത്തിൽ ഇരകളാകുന്നവർ പരിഭ്രാന്തരാകരുതെന്നും ഉടൻ തന്നെ 1930 ടോൾ ഫ്രീ നമ്പറിലോ www.cybercrime.gov.in പരാതി നൽകണമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

ഐഫോണുകളിലും ഐപാടുകളിലും പുതിയ സുരക്ഷ അപ്ഡേറ്റുകൾ പുറത്തിറക്കി ആപ്പിൾ. ഉപകരണങ്ങളുടെ സിസ്റ്റം സോഫ്റ്റ്‌വെയറിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ അപ്ഡേറ്റുകൾ ഈ സുരക്ഷ പിഴവുകൾ പരിഹരിക്കാൻ സഹായിക്കും.

സോഫ്‌റ്റ്‌വെയയിലെ സുരക്ഷ പിഴവ് സജീവമായി ചൂഷണം ചെയ്തുകൊണ്ട് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച് വിൽക്കുന്ന പെഗാസസ് എന്ന വാണിജ്യ സ്പൈവെയർ വിതരണം ചെയ്യുന്നതായി ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബിലെ ഗവേഷകരുടെ കണ്ടെത്തലിലാണ് പുതിയ നടപടി.

വിമതർ, പത്രപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ എന്നിവരെ ടാർഗെറ്റുചെയ്യാനാണ് പെഗാസസ് സാധാരണയായി ഉപയോഗിക്കുന്നത് അതിനാൽ സാധാരണ ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ല. എന്നിരുന്നാലും, എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് സിറ്റിസൺ ലാബ് അറിയിച്ചു.

അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ, നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സ് തുറക്കുക തുടർന്ന് ജനറൽ തുറന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് തിരഞ്ഞെടുക്കുക. നിങ്ങൾ അവിടെ iOS 16.6.1 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാണും ഇൻസ്റ്റലേഷൻ ആരംഭിക്കാൻ ടാപ്പുചെയ്യുക. നിങ്ങൾ അപ്‌ഡേറ്റ് കാണുന്നില്ലെങ്കിൽ ജനറൽ പേജിലേക്ക് മടങ്ങുക തുടർന്ന് നിങ്ങളുടെ iOS പതിപ്പ് നമ്പർ പരിശോധിക്കാൻ എബൗട്ട്‌ ടാപ്പ് ചെയ്യുക. ഇത് 16.6.1 ആണെങ്കിൽ നിങ്ങൾ ഇതിനകം തന്നെ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാണ് അർഥമാക്കുന്നത്.

ഇന്ത്യയിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സൈബർ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയതോടൊപ്പവും (MeitY), കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോടൊപ്പവും (CERT-In) ഗൂഗിൾ ക്ലൗഡ് കൈകോർക്കുന്നു. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ സൈബർ സുരക്ഷാ സ്കില്ലുകൾ വർധിപ്പിക്കുന്നതിന് ഈ സഹകരണം.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, വിവിധ സംരംഭങ്ങളിലൂടെ സൈബർ സുരക്ഷാ പരിശീലനത്തിലും നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. സൈബർ പ്രതിരോധത്തിൽ മികച്ച രീതികൾ ഉപയോഗിച്ച് അവരെ സജ്ജരാക്കുന്നതിന് 1,000 സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു ‘സൈബർ സേന’യെ പരിശീലിപ്പിക്കും. രാജ്യവ്യാപകമായി ഇന്ത്യക്കാർക്ക് സുരക്ഷിതവും സുരക്ഷിതവുമായ സേവനങ്ങൾ പ്രദാനം ചെയ്യുന്ന സഹകരണം വളർത്തിയെടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഗൂഗിൾ ക്ലൗഡിന്റെ സിഇഒ തോമസ് കുര്യൻപറഞ്ഞു. പഠിതാക്കൾക്ക് 100,000 ഗൂഗിൾ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് സ്‌കോളർഷിപ്പുകൾ ഗൂഗിൾ സംഭാവന ചെയ്യുമെന്നും അറിയിച്ചു.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( വഴി ഇന്ത്യയിൽ ഇ-കൊമേഴ്‌സ് മുന്നോട്ട് കൊണ്ടുപോകാൻ ഗൂഗിൾ ക്ലൗഡുമായി സഹകരിക്കുന്ന ഗവൺമെന്റിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിലേക്കും ഈ സഹകരണം വ്യാപിക്കുക്കുമെന്നും വിവരമുണ്ട്.

തെറ്റായ ചൈനീസ് പ്രചാരണത്തെ തടയാനുള്ള ശ്രമത്തിൽ, മെറ്റാ നിരവധി ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളും ആയിരക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളും ഇല്ലാതാക്കി. ഇതുവരെ കണ്ടെത്തിയ വഞ്ചനാപരമായ അക്കൗണ്ടുകളുടെ ഏറ്റവും വലിയ നെറ്റ്‌വർക്കുകളിൽ ഒന്നായ 7,704 ഫേസ്ബുക് അക്കൗണ്ടുകളും 954 പേജുകളും 15 ഗ്രൂപ്പുകളും 15 ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളുമാണ് മെറ്റ മൊത്തത്തിൽ തുടച്ചുമാറ്റിയത്.

കഴിഞ്ഞ വർഷത്തിന്റെ അവസാന ഭാഗം ഒരു സർക്കാരിതര സംഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ തുടർന്നാണ് മെറ്റാ ഈ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. പിന്നീടുള്ള അന്വേഷണങ്ങളിൽ ഈ നെറ്റ്‌വർക്കും “സ്‌പാമോഫ്‌ലേജ്” എന്നറിയപ്പെടുന്ന മുൻകാല സ്വാധീന പ്രവർത്തനവും തമ്മിലുള്ള ബന്ധങ്ങൾ വെളിപ്പെട്ടു. തുടർന്നാണ് നടപടിയെടുത്തത്. തായ്‌വാൻ, യുഎസ്, ഓസ്‌ട്രേലിയ, യുകെ, ജപ്പാൻ, ആഗോള ചൈനീസ് സംസാരിക്കുന്ന പ്രേക്ഷകർ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ നിരവധി പ്രദേശങ്ങളെ ഈ നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നതായും കമ്പനി പരാമർശിച്ചു.

ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , എക്സ് (മുമ്പ് ട്വിറ്റർ), യൂട്യൂബ് , ടിക്ടോക്ക് , റെഡിറ്റ് , പിന്റെരെസ്റ്റ് , മീഡിയം , ബ്ലോഗസ്പോട്ട് , വിമിയോ , കൂടാതെ ഡസൻ കണക്കിന് ചെറിയ പ്ലാറ്റ്‌ഫോമുകളും ഫോറങ്ങളും ഉൾപ്പെടെ 50-ലധികം ആപ്പുകളാണ് ഇത് ലക്ഷ്യമിടുന്നത് എന്നും മെറ്റ ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. “സ്പാമോഫ്ലേജ്” എന്ന് വിളിക്കപ്പെടുന്ന 2019-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈന അനുകൂല സ്വാധീന പ്രവർത്തനവുമായി ബന്ധിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള തെളിവുകൾ കണ്ടെത്തിയതായും മെറ്റാ സ്ഥിരീകരിച്ചു.