130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

കൊച്ചി: 130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്തു പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊൽക്കൊത്ത സ്വദേശിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കൊൽക്കത്തയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് നടി 130 കോടി രൂപ ലോൺ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. പണം നൽകിയിട്ടും ലോൺ ലഭ്യമാകാത്തതിനെത്തുടർന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും പോലീസിലെ പ്രത്യേക അന്വേഷണസംഘം കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

കൊൽക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതീവ സുരക്ഷിതയുള്ള ഒരു ഫ്‌ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസിർ ഇക്ബാൽ (51) എന്ന പ്രതിയെ അതി സാഹസികമായാണ് ദൗത്യസംഘം അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, ഡിസിപി സുദർശനൻ എന്നിവരുടെ നിർദ്ദേശപ്രകാരം എറണാകുളം അസി.കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ്‌ന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്‌പെക്ടർമാരായ ആൽബി എസ് പുത്തൂക്കാട്ടിൽ, അജിനാദ് പിള്ള, സീനിയർ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും അടങ്ങിയ പ്രത്യേക ദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്.