Technology (Page 117)

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കേണ്ടതെന്ന് ട്വിറ്ററിനെ ബോധ്യപ്പെടുത്തി പാർലമെന്ററി കമ്മിറ്റി. ഇന്ത്യയുടെ നിയമങ്ങൾ കമ്പനി പിന്തുടരേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ കമ്മിറ്റി ട്വിറ്ററിനെ അറിയിച്ചു. ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് ചോദിച്ചു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറുമാണ് പാർലമെന്ററി കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായത്.

കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി ഇവരോട് നിർദ്ദേശിച്ചു. മെയ് 26 ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്ന് പാർലമെന്ററി കമ്മിറ്റി ചോദിച്ചു.

ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി വിശദദീകരിച്ചു. ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ ട്വിറ്റർ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിയോട് വിശദീകരിച്ചു.

മുംബൈ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകൾ നടത്താനായി ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് എഫ്‌ഐഎസ് പറയുന്നത്.

ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായാണ് എഫ്‌ഐഎസ് വിശദീകരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എഫ്ഐഎസ്, എപിഎംഇഎ ചീഫ് റിസ്‌ക് ഓഫീസർ ഭരത് പഞ്ചാൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ നടത്താൻ നിലവിൽ ബാങ്കിംഗ് മേഖലയും പര്യാപ്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായതായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. യുപിയില്‍ ട്വിറ്ററിനെതിരെ ഫയല്‍ ചെയ്തിരുന്ന കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിപ്പിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു.

ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം പറഞ്ഞു.

ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കമുള്ളവര്‍ ഓഫീസില്‍ എത്തുന്നതില്‍ നിന്നും മാറി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചിട്ടുണ്ടെന്നും സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉല്പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും ഞാന്‍ കണ്ടെത്തി, സുക്കര്‍ബര്‍ഗ് പറയുന്നു.

എന്നാല്‍ ഓഫീസിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുവാദമുണ്ടാകും. ഫേസ്ബുക്കിനു പുറമേ, ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വിദൂരമായി തുടരാനുള്ള ഓപ്ഷന്‍ നല്കിയിട്ടുണ്ട്. അതേസമയം സ്ഥിരമായി വിദൂരമായി തുടരുന്നതിനോ ഓഫീസിലേക്ക് മടങ്ങുന്നതിനോ ഓഫീസ് ലൊക്കേഷനുകള്‍ സ്വിച്ച് ചെയ്യുന്നതിനോ തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നു.

google

ന്യുയോര്‍ക്ക് : നിയമലംഘനത്തിന്റെ പേരില്‍ ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ നല്‍കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി. ഡിജിറ്റല്‍ പരസ്യ മേഖലയിലെ വിപണി നിയമങ്ങളാണ് ഗൂഗിള്‍ ലംഘിച്ചത്. ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് കണ്ടെത്തല്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമ്മിഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തി. അതേസമയം, ഉത്തരവില്‍ ഗൂഗിള്‍ തര്‍ക്കമുന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

club house

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ ട്രെൻഡിംഗ് ആയി മാറിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഓഡിയോ ചാറ്റിംഗിലൂടെയുള്ള ഒരു സൈബർ കൂട്ടായ്മയാണിത്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റാണ് ക്ലബ് ഹൗസ്. ഒരു തരത്തിലുമുള്ള റെക്കോർഡിംഗും ക്ലബ് ഹൗസിൽ സാധ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റെഫറൻസ് വഴിയോ ഇൻവിട്ടേഷൻ വഴിയോ മാത്രമായിരുന്നു ആളുകൾക്ക് ക്ലബ് ഹൗസിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യൂസർനെയിം വഴി ക്ലബ് ഹൗസിൽ അംഗത്വം എടുക്കാൻ ഉള്ള മാർഗവും ഇപ്പോൾ ക്ലബ് ഹൗസിൽ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 2020-ൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ആദ്യം ക്ലബ് ഹൗസ് ആരംഭിച്ചത്. 2021 മെയ് മാസം ആൻഡ്രോയ്ഡിൽ ക്ലബ് ഹൗസ് ലഭ്യമായി തുടങ്ങി. ധാരാളം പേരാണ് ഇതോടെ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്. പാട്ടു പാടാനും വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനും ലോക്ക് ഡൗണിനിടെയുള്ള വിരസത മാറ്റാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനുമുള്ള ഇടമായി ക്ലബ് ഹൗസ് മാറി.

അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ നടത്താൻ വരെ ക്ലബ് ഹൗസിലൂടെ കഴിയും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തിയാൽ മോഡറേറ്റർ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരമൊരുക്കുന്നതായിരിക്കും. കേൾവിക്കാരൻ മാത്രമായി തുടരാനുള്ള അവസരവും ക്ലബ് ഹൗസ് ഒരുക്കുന്നുണ്ട്.

പുസ്തക നിരൂപണം, പ്രോഡക്ട് ലോഞ്ച്, മീറ്റ് ദി സ്റ്റാർ തുടങ്ങിയുള്ള മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലർ സമയം ചെലവഴിക്കാനായിട്ടായിരിക്കും ക്ലബ് ഹൗസിൽ കേറുന്നത്. എന്നാൽ ചിലർക്ക് ഇത് മറ്റുള്ളവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ്. ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ വിജ്ഞാനവും അറിവും ആർജിച്ചെടുക്കാനും ക്ലബ് ഹൗസ് സഹായിക്കും.

ക്ലബ്ബ്ഹൗസ് അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രൊഫൈൽ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണം. സ്വയമായി നൽകുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാൻ സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ അപ്രകാരമുള്ള പ്രൊഫൈലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം ലിങ്ക് പ്രഫൈലുകൾ എന്നിവ ക്ലബ് ഹൗസിൽ ഷെയർ ചെയ്യാനും സാധിക്കും. ഒരു മോഡറേറ്റർ ആണെങ്കിൽ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോൾ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്യണം. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങൾ വേണം ചർച്ചയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം എല്ലാ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമിനെയും പോലെ ക്ലബ് ഹൗസിനും പോരായ്മകളുണ്ട്. തട്ടിപ്പിനുള്ള സാധ്യതയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുമെല്ലാം ഇതിലുണ്ട്. ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തതായി പരാതിപ്പെട്ട് നിരവധി സിനിമാ താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതോടെ കളം പിടിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ. നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തത്. ‘കൂ ഇന്ത്യ’ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍്തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററില്‍് കുറിച്ചു.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക.

മുംബൈ: മുംബൈയിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. സ്വന്തം ഉടമസ്ഥതയിലുള്ള ആദ്യത്തെ ലൈവ് ആക്ഷൻ ഫുൾ സർവീസ് പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആയിരിക്കും മുംബൈയിൽ ആരംഭിക്കുകയെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 40 ഓഫ്‌ലൈൻ എഡിറ്റിംഗ് റൂമുകൾ ഈ പ്രൊഡക്ഷൻ യൂണിറ്റിൽ ഉണ്ടാകും.

സംവിധായകർ, എഡിറ്റർമാർ, ഷോ റണ്ണർമാർ, സൗണ്ട് ഡിസൈനർമാർ തുടങ്ങിയവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള വർക്ക്‌ സ്പേസിനായിരിക്കും തങ്ങൾ പരിഗണന നൽകുന്നതെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

2022 ജൂൺ മാസത്തോടെ മുംബൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. 2019, 20 വർഷങ്ങളിലായി ഇന്ത്യയിലെ പ്രാദേശിക പ്രോഗ്രാമിംഗിനായി 3000 കോടിയാണ് നെറ്റ്ഫ്ലിക്സ് ചെലവാക്കിയത്. നെറ്റ്എഫ്എക്‌സി(NetFX)നെ കുറിച്ചും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നെറ്റ്എഫ്എക്‌സ്.

ദോഷകരമായ ഡൗണ്‍ലോഡുകളില്‍ നിന്ന് കംപ്യൂട്ടറിനേയും മൊബൈലുകളേയും രക്ഷിക്കുന്നതിനായി ഗൂഗിള്‍ ക്രോം അരയും തലയും മുറുക്കുന്നു. ഇതിനായി പുതിയ സവിശേഷതകള്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍. ഒരു ഫയല്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ സ്‌കാനിംഗിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം നിങ്ങളോട് ആവശ്യപ്പെടും. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിംഗിലേക്ക് അപ്ലോഡ് ചെയ്യും.ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്കും. ഈ സ്‌കാനിംഗ് മറികടക്കാന്‍ ഉപയോക്താവിനു കഴിയുമെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ന്യൂഡൽഹി: ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുന:സ്ഥാപിച്ച് ട്വിറ്റർ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിലുള്ള ബ്ലൂ ടിക്കാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് നൽകിയിരുന്ന ബ്ലൂ ടിക്ക് നീക്കം ചെയ്യാൻ തുടങ്ങിയത്.

ആർഎസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ തുടങ്ങിയവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകളും ട്വിറ്റർ എടുത്തുകളഞ്ഞിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്നും ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ പുന:സ്ഥാപിച്ചു.

ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയമെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്. അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.