Latest News (Page 82)

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി എം ബി രാജേഷ് പൊലീസിന് നേരിട്ട് നിർദേശം നൽകി. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരൻ പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു.

പൊലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂലമായ അവസ്ഥ ഉണ്ടാക്കും. ഈ പരിശോധനയുടെ ദുരന്തം എൽഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തിയേ കഴിയൂ എന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്. വി ഡി സതീശന് വൈര്യബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ട്. രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണ്. എന്നാൽ പ്രതിപക്ഷ നേതാവിന് തന്നോട് പകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുനാളായി സതീശൻ പകയോടെ പെരുമാറുകയാണ്. സിസിടിവി കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണ്. പരിശോധന പാതകമല്ലല്ലോ. എന്തിനാണ് തടയാൻ ശ്രമിക്കുന്നത്. ഗൂഢാലോചന സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല.

ഷാനിമോൾ പൊലീസിനെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് തിരക്കഥയിലെ റോൾ ഷാനിമോൾ ഭംഗിയായി നിർവഹിച്ചു. സതീശന്റെ ഭീഷണിയൊന്നും തന്റെയടുത്ത് വേണ്ട. ഇതൊരു രാഷ്ട്രീയനേതാവിന്റെ ഭാഷയാണോ. അരോചകമായ ഭാഷയാണിത്. അഹന്തയോടെയാണ് സതീശൻ സംസാരിച്ചത്. ഗൂഢാലോചനയാണ് എന്റെ മേൽചാർത്തിയത്. സതീശൻ പറഞ്ഞപോലെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി. ഇന്നലെ പുലർച്ചെയാണ് കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്.

പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം നൽകിയത്.

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കേസിലെ ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു.

എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂൺ 15നായിരുന്നു മുൻസിഫ് കോടതിക്കു സമീപം കിടന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പിൽ ചോറ്റുപാത്രത്തിൽ ബോംബുവച്ച് സ്ഫോടനം നടത്തിയത്. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരാണ് തമിഴ്നാട് മധുര സ്വദേശികളായ പ്രതികൾ.

ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ് അഡ്വാൻടേജ്. ഡിസഡ്വാൻഡേജ് എന്ന് പറയുന്നത് നമ്മുടെ നായകന്മാരുടെ പെയർ ആയി അഭിനയിക്കാൻ സാധിച്ചില്ല. മമ്മൂക്കയേയും സുരേഷേട്ടനെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിക്കാൻ അവസരം കിട്ടി. അവരെ എതിർക്കുന്ന കഥാപാത്രങ്ങളാണ് ആദ്യം കിട്ടിയത്. സൂപ്പർസ്റ്റാറുകളെ എതിർക്കുന്ന കഥാപാത്രം കിട്ടുകയെന്നത് ഭയങ്കര സന്തോമുള്ള കാര്യമല്ലേയെന്നും താരം വ്യക്തമാക്കി.

എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിൽ വാണി വിശ്വനാഥ് വേഷമിടുന്നുണ്ട്. സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി തുടങ്ങിയ താരങ്ങൾ സിനിമയിൽ വേഷമിടുന്നത്.

തന്റെ സൗന്ദര്യത്തിന്റെ പേരിൽ എന്നും വാഴ്ത്തപ്പെട്ട നടിയാണ് ഐശ്വര്യറായ്. താരത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എങ്ങനെയാണ് ഐശ്വര്യ റായിയുടെ ചർമസംരക്ഷണം, പരിചരണരീതികൾ എന്തൊക്കെയാണ് എന്നതൊക്കെ അറിയാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തിലെ ജലാംശം നിലനിർത്തുകയെന്നതും ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്ന് ഐശ്വര്യ റായ് അറിയിച്ചു. ഐശ്വര്യയുടെ ശീലങ്ങളിൽ പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. അതിനൊപ്പം രാവിലെയും രാത്രിയിലും ചർമം മോയ്സ്ചറൈസ് ചെയ്യുന്നതും അവരുടെ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാണ്. ജോലിയിൽ ആണെങ്കിലും അല്ലെങ്കിലും ഇതൊഴിവാക്കാറില്ലെന്ന് ഹാർപേഴ്‌സ് ബസാറിനു നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.

ചർമാരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളിൽ നിന്ന് ചർമത്തിന് തിളക്കം ലഭിക്കുവാൻ ജലാംശം അത്യന്താപേക്ഷിതമാണ്. കൃത്യമായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമ്മത്തിലെ 35 ശതമാനം ജലാംശം കൂട്ടുവാനും സാധിക്കുമെന്ന് ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.

തൃശൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് പാതിരാ റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമാണെന്നും വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വ്യാജ ഐഡി കാർഡ് നിർമ്മിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എം വി ഗോവിന്ദൻ ചോദിക്കുന്നു. കുമ്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോൾ. കോൺഗ്രസും ബിജെപിയും ആയിട്ടാണ് ഡീൽ. ഞങ്ങളുടെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ട് എന്തുകൊണ്ടാണ് വി ഡി സതീശൻ മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ ഹെൽത്ത് സംവിധാനം വൻ വിജയമാണ്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.

ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്ത വസ്തുക്കളുടെ കണക്കുകൾ വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിൽ നിന്നു മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തു. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.

കൊച്ചി: ഒപ്പം നിന്നവർക്കും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ച് നടൻ നിവിൻ പോളി. ബലാത്സംഗ കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. തന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർഥനകൾക്കും നന്ദി പറയുന്നുവെന്ന് നിവിൻ പോളി പറഞ്ഞു.

നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയിരുന്നു. കേസ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനി നൽകിയ പരാതി. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.