Latest News (Page 81)

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. നവകേരള യാത്രക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയുടെ ഗൺമാന്മർ വളഞ്ഞിട്ട് ആക്രമിച്ചത്.

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചു. ദേവസ്വം ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കുമെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024 നവംബർ വരെ 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പോലീസ് മേധാവി അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വർദ്ധിപ്പിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴയിൽ യോഗം വിളിച്ചത്.

2023 ൽ ജില്ലയിൽ മാത്രം ലഭിച്ച ഓൺലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1028 ആണ്. 2022 ൽ ഇത് 546 ആയിരുന്നു. 2024ൽ മാത്രം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളിൽ പലതും കോടതിക്ക് പുറത്തുവച്ച് തന്നെ തീർക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ജില്ലയിൽ പോലീസ് നടപടികളിലൂടെ പരാതിക്കാർക്ക് 82 ലക്ഷം രൂപ തിരികെ ലഭിച്ചിട്ടുണ്ട്. പോലീസ് ശക്തമായ നടപടികളാണ് ഇക്കാര്യത്തിൽ എടുക്കുന്നതെങ്കിലും ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് ധാരാളം പേർക്ക് പണം നഷ്ടപ്പെടുന്നു. 2024 ൽ മാത്രം സംസ്ഥാനത്ത് ആകെ സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ചേർത്തല സ്വദേശികൾക്ക് നിക്ഷേപ തട്ടിപ്പിലൂടെ 7.55 കോടി രൂപ നഷ്ടമായി. സംസ്ഥാനത്തു തന്നെ നടന്ന ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്.മാന്നാർ സ്വദേശിക്കും കോടികൾ നഷ്ടപ്പെട്ടു.വെൺമണി സ്വദേശിക്ക് നിക്ഷേപ തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്.ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു.ട്രായി ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി.നിക്ഷേപ തട്ടിപ്പ്, കെ. വൈ സി അപ്ഡേഷൻ തട്ടിപ്പ്, കുറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്,ലോൺ അനുവദിച്ചതായി പറഞ്ഞ് കോൾ വരിക,വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കിൽ നിന്ന് എന്ന വ്യാജേന ഒ ടി പി ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പിനിരയായാൽ അത് രഹസ്യമായി വയ്ക്കാതെ എത്രയും വേഗം പോലീസിന്റെ സൈബർ വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടത്.

ജില്ലയിൽ നിന്നും ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ എട്ട് ഏജൻറ്മാർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.ആധികാരികത ഉറപ്പുവരുത്തി മാത്രം ഓൺലൈൻ പണമിടപാടുകൾ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് ,ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം എന്നും എം.പി.മോഹനചന്ദ്രൻ പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷനും പങ്കെടുത്തു.

തലശ്ശേരി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂർ ജില്ല വിട്ട് പോകാൻ പാടില്ലെന്നുമാണ് വ്യവസ്ഥകൾ. സാക്ഷികളെ സ്വാധീനിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ദിവ്യയുടെ ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്.

കൽപ്പറ്റ: മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കൾ നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ. പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്‌തോ എന്ന് കണ്ടെത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് കലക്ടർ നിർദേശം നൽകി.

മേപ്പാടിയിൽ ദുരന്തബാധിതർക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടർ അറിയിച്ചു. അഡ്വ. ടി. സിദ്ദീഖ് എംഎൽഎ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.

സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനു മുൻപ് തദ്ദേശസ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്തണം. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

സോഷ്യൽ മീഡിയിൽ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് ദിയ കൃഷ്ണ. ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസും താരം നടത്തുന്നുണ്ട്. ദിയയുടെ ഓൺലൈൻ ബിസിനസിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ രംഗത്തെത്തിയിരുന്നു. വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നുമായിരുന്നു ഈ യൂട്യൂബറിന്റെ പരാതി.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ പ്രതികരിച്ചിരിക്കുന്നത്. ഓപ്പണിംഗ് വീഡിയോ ഇല്ലാത്തതിനാലാണ് ഹെൽപ് ചെയ്യാൻ കഴിയാതെ ഇരുന്നതെന്ന് ദിയ വീഡിയോയിൽ പറയുന്നു. ഓപ്പണിംഗ് വീഡിയോ കണ്ടാൽ ആ ബോക്‌സ് നേരത്തെ തുറന്നുനോക്കിയിട്ടുണ്ടെന്ന് മനസിലാകും. ഈ വിഷയത്തിൽ അവർക്ക് നിയമപരമായി നീങ്ങാം. എന്നാൽ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ട്.

തന്റെ ബിസിനസിനെ കുറ്റപ്പെടുത്തുമ്പോൾ എനിക്ക് വിഷമം വരും. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയത്. എനിക്ക് ബിപി പ്രശ്‌നങ്ങൾ ഉണ്ട് ഇപ്പോൾ. ഇനി ഇത് സഹിക്കാൻ വയ്യ. ഇത്തരത്തിൽ തെറ്റായി സംസാരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ദിയ മുന്നറിയിപ്പ് നൽകുന്നു.

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പാലക്കാട് ജില്ലയിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കൾ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഒക്ടോബർ 15 മുതൽ നവംബർ ആറ് വരെയുള്ള കണക്കാണിത്.

ഇതിൽ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തിട്ടുള്ളത്. 23.9 ലക്ഷം രൂപ വില വരുന്ന 12064.15 ലിറ്റർ മദ്യവും, 93.21 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. പണമായി പിടിച്ചെടുത്തതിൽ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായ നികുതി വകുപ്പുമാണ് പിടിച്ചെടുത്തിട്ടുള്ളത്.

പിടികൂടിയ മദ്യത്തിൽ 6239.15 ലിറ്റർ പൊലീസിന്റെയും 5825 ലിറ്റർ എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിൽ 67.9കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്‌സൈസുമാണ് പിടികൂടിയിട്ടുള്ളത്. ഇതോടൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ 2.26 കോടി രൂപ വിലവരുന്ന വജ്രവും, വേലന്താവളത്ത് വെച്ച് 11.5 ലക്ഷം രൂപയും, സ്റ്റാറ്റിക് സർവെയലൻസ് ടീമിന്റെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപയും പിടികൂടി.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടാനൊരുങ്ങുകയാണ് പോലീസ്. എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് ഉത്തരവ്.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) അവബോധ പരിപാടികൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശം നൽകി. ഇതുകൂടാതെ എഎംആർ അവബോധം താഴെത്തട്ടിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലയിലെ 2 ലക്ഷത്തിലധികം വീടുകളിൽ എഎംആർ ബോധവൽക്കരണം പൂർത്തിയാക്കി. ബാക്കിയുള്ള മുഴുവൻ വീടുകളിലും എഎംആർ അവബോധം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി. വിജയകരമായ മാതൃകയ്ക്ക് നേതൃത്വം നൽകിയ എറണാകുളം ജില്ലയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആന്റിബയോട്ടിക് സാക്ഷരതയിൽ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവൽക്കരണം നൽകുന്നത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവർത്തകരാണ് വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് അവബോധം നൽകിയത്. ഒരു മാസം ഒരാൾ 50 വീടുകൾ എന്ന കണക്കിലാണ് അവബോധം നൽകിയത്. ഇതുകൂടാതെ വാർഡ് തല കമ്മിറ്റികളിലെ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവബോധം നൽകി. മെഡിക്കൽ ഓഫീസർമാർ, എംഎൽഎസ്പി, ട്രാൻസ്‌ജെൻഡർ ലിങ്ക് വർക്കർമാർ, മൈഗ്രന്റ് കോ ഓഡിനേറ്റർമാർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അതിഥി തൊഴിലാളികൾക്ക് അവരവരുടെ ഭാഷകളിലാണ് അവബോധം നൽകിയത്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടർച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം

  1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്‌ക്കെതിരെ ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല.
  2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു.
  3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
  4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
  5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
  6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
  7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
  8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
  9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക