സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ് നേടി ഇന്ത്യ; ഏപ്രിൽ- ജൂൺ പാദത്തിൽ ജിഡിപി 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി
ന്യൂഡൽഹി: സാമ്പത്തിക മേഖലയിൽ കുതിപ്പ് നേടി ഇന്ത്യ. ഏപ്രിൽ- ജൂൺ പാദത്തിൽ ജിഡിപി 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പാദ വളർച്ചാ നിരക്കാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. 4.1 ശതമാനമായിരുന്നു ജനുവരി- മാർച്ച് കാലയളവിൽ രേഖപ്പെടുത്തിയ വളർച്ചാ നിരക്ക്.
ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ വളർച്ചാ നിരക്ക് 13.5 ശതമാനം രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നേരത്തെ കോവിഡിനു ശേഷം കഴിഞ്ഞ വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര വാണിജ്യ രംഗം, ഗതാഗതം, നിർമ്മാണ മേഖല എന്നിവടങ്ങളിൽ ഈ കാലയളവിലുണ്ടായ വളർച്ചയാണ് ജിഡിപി വളർച്ച വർദ്ധിക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
20.5 ശതമാനമാണ് 2022 ജൂലൈ വരെയുള്ള കാലയളവിൽ ധനക്കമ്മി. 7.85 ട്രില്യൺ രൂപയാണ് നികുതികൾ ഉൾപ്പെടെ സർക്കാരിന്റെ വരവ് 6.66 ട്രില്യൺ രൂപയാണ് നികുതി വരുമാനം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള പ്രതിന്ധിക്കിടയിലും ഇന്ത്യയുടെ മുന്നേറ്റം ശക്തമാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ചൂണ്ടിക്കാട്ടി.