International (Page 11)

ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാൻ ഒറ്റയാൾ പോരാട്ടവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ഒഴിവാക്കി ഒറ്റയ്ക്കിറങ്ങാനാണ് ഋഷി സുനകിന്റെ തീരുമാനം. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഔദ്യോഗിക പ്രചാരണം ശനിയാഴ്ച്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.

പല പ്രചാരണവേദികളിലും ടോറി പ്രമുഖർ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ലേബർ നേതാവ് സർ കീർ സ്റ്റാർമർക്കൊപ്പം പാർട്ടിയുടെ ഉപനേതാവ് എയ്ഞ്ചല റെയ്‌നാറും, ഷാഡോ ചാൻസലർ റേച്ചൽ റീവ്സും ഉണ്ടാകുമ്പോൾ, ഋഷി ഏകനായാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. വെയ്ൽസിൽ ഡേവിഡ് ടി സി ഡേവിസ്, നോർത്തേൺ അയർലൻഡിൽ ക്രിസ് ഹീറ്റൺ ഹാരിസ് എന്നിവർ മാത്രമായിരുന്നു ഋഷിക്കൊപ്പം ചേർന്നത്.

അതേസമയം, ലെവെലിങ് അപ് സെക്രട്ടറി മൈക്കൽ ഗോ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച് അണിയറയിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ, ഇതൊരു ബോധപൂർവ്വമായ തീരുമാനമല്ലെന്നും, അധികം വൈകാതെ മറ്റ് നേതാക്കൾ ഋഷി സുനകിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

മാലി: ഇസ്രയേൽ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്റെ നടപടി. ഇസ്രയേൽ പാസ്പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചത്. പലസ്തീനായി ധനസമാഹരണ കാമ്പെയ്നും മുയിസു പ്രഖ്യാപിച്ചു.

അതേസമയം, പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ നിലവിൽ മാലദ്വീപിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇസ്രയേൽ വിദേശകാര്യ വക്താവ് രംഗത്തെത്തി. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാൻ സാധിച്ചേക്കില്ലെന്ന് ഇസ്രയേൽ പൗരന്മാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്്.

അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, ഇറാൻ, ഇറാഖ്, കുവൈത്ത് ലെബനൻ, ലിബിയ, പാകിസ്താൻ, സൗദി അറേബ്യ, സിറിയ, യെമൻ എന്നിവിടങ്ങളിലും ഇസ്രയേൽ പാസ്പോർട്ടുള്ളവർക്ക് പ്രവേശന അനുമതിയില്ല. കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിച്ചത് ഏകദേശം 11,000 ഇസ്രായേലികളാണ്. ഇത് മാലദ്വീപിലെത്തിയ ആകെ വിനോദ സഞ്ചാരികളുടെ 0.6 ശതമാനമായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

വാഷിംഗ്ടൺ: വരനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഇലോൺ മസ്‌കിനെ വൈറ്റ്ഹൗസിന്റെ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്ന് സൂചന. മസ്‌കും ട്രംപും ഇതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണങ്ങൾ നടത്തിയെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ട്രംപും മസ്‌കും തമ്മിൽ മാർച്ച് മാസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോടീശ്വര വ്യവസായിയായ നെൽസൺ പെൽറ്റ്സിന്റെ എസ്റ്റേറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അന്ന് മുതൽ ഇരുവരും തമ്മിൽ കുടിയേറ്റം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പിൽ മസ്‌ക് സേവനം അനുഷ്ഠിച്ചിരുന്നു.

എന്നാൽ 2017 ൽ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് യുഎസ് പിൻമാറിയതിനെ തുടർന്ന് മസ്‌ക് ഇതിൽ നിന്ന് പിൻമാറുകയും ചെയ്തു. അതേസമയം, തിരഞ്ഞെടുപ്പിൽ രണ്ട് പക്ഷങ്ങളുടെ പ്രചാരണത്തിനും സംഭാവന നൽകില്ലെന്ന് മസ്‌ക് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമാബാദ്: പാകിസ്താനിൽ പെൺകുട്ടികൾക്കായുള്ള സ്‌കൂൾ സായുധസംഘം അഗ്‌നിക്കിരയാക്കി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുള്ള നോർത്ത് വസിരിസ്താനിലാണ് സംഭവം. മണ്ണെണ്ണ ഉപയോഗിച്ച് അക്രമികൾ സ്‌കൂളിന് തീ കൊളുത്തുകയായിരുന്നു. സ്‌കൂളിലെ കമ്പ്യൂട്ടറുകൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു.

നേരത്തേ താലിബാന്റെ ശക്തി കേന്ദ്രമായിരുന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രാത്രിയിലായിരുന്നു സംഭവം. ആർക്കും പരിക്കില്ലെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. പ്രദേശത്തെ പെൺകുട്ടികൾക്ക് മാത്രമായുള്ള രണ്ട് സ്‌കൂളുകളാണ് ഈ മാസം അഗ്‌നിക്കിരയാക്കപ്പെട്ടത്.

അതേസമയം, അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്‌കൂളിന്റെ ഉടമയുമായി പ്രശ്നങ്ങളുണ്ടായിരുന്ന ഒരാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായത് രണ്ടായിരത്തോളം പേർക്കെന്ന് റിപ്പോർട്ട്. ഇത്രയധികം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യം വ്യക്തമാക്കി പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായി. ദുരന്തം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ദുരന്തം ബാധിച്ചെന്നാണ് ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചത്.

നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കും ഭീഷണി സൃഷ്ടിക്കുന്നു. ആയിരത്തോളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സൈനികസഹായമുൾപ്പെടെ ആവശ്യമുണ്ടെന്നും ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി.

സോൾ: ഉത്തര കൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കും. അടുത്ത മാസം നാലാം തീയതിയായിരിക്കും വിക്ഷേപണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം ആരംഭിച്ചതായി ജപ്പാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോണിനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകട മേഖലയായി ഉത്തര കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തമ്മിൽ ധാരണയായി.

ആദ്യ ചാര ഉപഗ്രഹം 2023 നവംബറിലാണ് ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചത്. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

ടെൽഅവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ മിന്നാലാക്രമണം. ഹമാസ് ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തുവെന്നാണ് ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്സ് വ്യക്തമാക്കി. ഗാസ നഗരമായ റാഫയിൽ നിന്നാണ് ഹമാസ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, മിസൈലുകൾ പലതിനെയും ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു. സിവിലിയൻമാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് അൽ ഖസം ബ്രിഗേഡ്സ് അറിയിച്ചത്. മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഹെർസീലിയ, പേറ്റ ടിക്വ ഉൾപ്പെടയുള്ള നഗരങ്ങളിൽ നിന്ന് റോക്കറ്റ് സൈറണുകൾ മുഴങ്ങിയിരുന്നു.

ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേലി എമർജൻസി മെഡിക്കൽ സർവീസ് വ്യക്തമാക്കി.

ടെഹ്റാൻ: ഇസ്രയേലിനെതിരേ വെല്ലുവിളിയുമായി ഹിസ്ബുള്ള. ഇസ്രയേൽ-പാലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെല്ലുവിളി. ഇസ്രയേൽ ഹിസ്ബുള്ളയുടെ സർപ്രൈസിനായി തയ്യാറായിരുന്നോളാൻ ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്റുള്ള ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. ലെബനൻ വിമോചനത്തിന്റെ 25-ാം വാർഷികത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇസ്രയേൽ ഗാസയിൽ കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ സൈനിക നടപടി തുടരുകയാണ്. എന്നാൽ ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്റുള്ള വ്യക്തമാക്കുന്നത്.

പാലസ്തീനെ പല യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞത് ഇസ്രയേലിനുണ്ടായ വലിയ തിരിച്ചടിയാണ്. യുദ്ധത്തിന്റേ പേരിൽ ഇസ്രയേൽ ഇന്ന് ഇന്താരാഷ്ട്ര കോടതിയുടെ മുന്നിൽ നിൽക്കുകയാണ്. അന്താരാഷ്ട്ര പ്രശ്ന പരിഹാരത്തിൽ ഇസ്രയേലിന് താത്പര്യമില്ലെന്നും ഇതിനെല്ലാമുള്ള സർപ്രൈസായിരിക്കും ഹിസ്ബുള്ള നൽകുകയെന്നും നസ്റുള്ള കൂട്ടിച്ചേർത്തു.

കൊൽക്കത്ത: ബംഗ്ലാദേശ് എം പി അൻവാറുൽ അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബിസിനസ് വൈരമാണ് കൊലപതാകത്തിന് കാരണമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കൊല്ലപ്പെട്ട അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും സ്വർണക്കടത്തിൽ പങ്കാളികൾ ആയിരുന്നതായും ലാഭ വിഹിതം പങ്കിടുന്നതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായെന്നും പോലീസ് വ്യക്തമാക്കിയതായാണ് വിവരം. ദീർഘകാലമായി ഇവർ സ്വർണക്കടത്ത് നടത്തി വരികയായിരുന്നു. ലാഭം പങ്കിടുന്ന കാര്യത്തിൽ അസീമും ഷഹീനും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലുള്ള മറ്റുപ്രതികൾ വെളിപ്പെടുത്തിയതായാണ് സൂചന.

അഖ്തറുസ്സമാൻ ഷഹീൻ ദുബായിൽ നിന്ന് ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ അൻവാറുൽ അസീം ആയിരുന്നു അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. അസീം ചതിക്കുമെന്ന തോന്നൽ ഷഹീമിന് ഉണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.

ലണ്ടൻ: ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നിൽക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്.

1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2022 ഒക്ടോബറിലാണ് റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് സ്റ്റാർമർ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.