General (Page 1,520)

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. സംഭരിച്ച നാഫ്ത പൂര്‍ണമായി ഉപയോഗിച്ചു തീര്‍ന്നതോടെയാണ് കായംകുളം താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. 350 മെഗാവാട്ട് ശേഷിയുള്ള നിലയം കെഎസ്ഇബിയുമായുള്ള കരാര്‍ അവസാനിക്കുന്ന 2025 ഫെബ്രുവരി വരെ ആവശ്യാനുസരണം പ്രവര്‍ത്തിക്കും. അതിനു ശേഷം നിലയം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.എല്‍എന്‍ജി ഉപയോഗിച്ചു വൈദ്യുതോല്‍പാദനം നടത്തുന്നതോടെ യൂണിറ്റ് നിരക്ക് 5 രൂപയാകുമെന്നാണു സൂചന. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന ഉറപ്പ് കെഎസ്ഇബി ഇതുവരെ നല്‍കിയിട്ടില്ല.നാഫ്തയുടെ വില ഉയര്‍ന്നതിനാല്‍ വാതകം ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവിധം താപനിലയത്തിലെ യന്ത്ര സംവിധാനങ്ങള്‍ നവീകരിച്ചത് ഏഴു വര്‍ഷം മുന്‍പാണ്. ഇതിന് 30 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യകാലങ്ങളില്‍ നാഫ്തയ്ക്ക് വിലക്കുറവായിരുന്നതിനാല്‍ ഏകദേശം അഞ്ചു രൂപയായിരുന്നു വൈദ്യുതി യൂണിറ്റ് നിരക്ക്. പിന്നീട് നാഫ്തയുടെ വില വര്‍ധിച്ചതോടെ വൈദ്യുതി യൂണിറ്റ് നിര്‍ക്കും വര്‍ധിച്ചു. പദ്ധതിയുടെ കാലാവധി 25 വര്‍ഷമാണ്. 2025 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരുമായുള്ള വൈദ്യുതി വാങ്ങല്‍ കരാറിന്റെ കാലാവധിയും അതുവരെയാണ്. സംസ്ഥാനം വൈദ്യതി വാങ്ങുന്നില്ലെങ്കിലും അതുവരെ താപനിലയം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്തും. തുടര്‍ന്ന് നിലയത്തിന്റെ ഭാവിയെന്തെന്ന് തീരുമാനമായിട്ടില്ല.

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.

ന്യൂഡൽഹി: പാചകവാതക വില 10 രൂപ കുറഞ്ഞതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും ഗ്യാസ് വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാൻ കാരണമായത്.

മാർച്ച് മാസത്തിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വർദ്ധിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വിൽപന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെട്രോൾ 61 പൈസയും ഡീസൽ 60 പൈസയും കുറഞ്ഞു.തുടർന്ന് വിലക്കയ‌റ്റത്തിനും നേരിയ കുറവ് വന്നിട്ടുണ്ട്.

എൽപിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിലും മുംബയിലും 809 രൂപയായി. കൊൽക്കത്തയിൽ 835.50 രൂപയായി. ചെന്നൈയിൽ 825 രൂപയായി. എൽപിജി വില നിർണയിക്കുന്ന ഓരോ മാസം കൂടുമ്പോഴാണ്. എൽപിജിയുടെ അന്താരാഷ്‌ട്ര മാർക്ക‌റ്റ് അനുസരിച്ചും ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക. രാജ്യത്ത് എൽപിജി സിലിണ്ടറിന് ഏ‌റ്റവുമധികം വില ഉയർന്നത് 2018 നവംബറിലാണ്. അന്ന് 939 രൂപയായിരുന്നു വില.

2020 നവംബർ മുതൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിൽ ഏറെ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില മാർച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു.

കൊച്ചി: വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം (202122) ആരംഭിക്കുന്ന ഇന്ന് മുതല്‍ അസാധുവാകും.ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്ടര്‍ റെക്കഗ്‌നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍കാര്‍ഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ അരി കിട്ടും. ഇതിനായി അരലക്ഷം ടണ്‍ അരി റേഷന്‍ കടകളില്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ഇത് ലഭിക്കും. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
അതേസമയം, വിഷുവിനുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. പതിവ് കിറ്റില്‍ 9 ഇനങ്ങളായിരുന്നു. വിഷു സ്‌പെഷ്യല്‍ കിറ്റില്‍ 14 കൂട്ടം സാധനങ്ങളുണ്ട്. മാര്‍ച്ച് മാസത്തെ കിറ്റ് വാങ്ങാത്തവര്‍ക്ക് അത് സ്‌പെഷ്യല്‍ കിറ്റിനൊപ്പം വാങ്ങാം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറുവരെ നീട്ടിയിട്ടുണ്ട്.

income tax

തിരുവന്തപുരം : ആദായനികുതിയില്‍ വീഴ്ച വരുത്തിയാല്‍ ഏഴ് വര്‍ഷം തടവും പിഴയും. കൃത്യസമയത്ത് നികുതി അടയ്ക്കാതിരിക്കുകയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. നികുതിയൊടുക്കുന്നതില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയാല്‍ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുക. ഒഴിവാക്കാന്‍ ശ്രമിച്ച തുക 25 ലക്ഷത്തിലേറെയാണെങ്കില്‍ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതല്‍ കൂടിയത് ഏഴുവര്‍ഷം വരെയാണ് തടവ്. 25 ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ് തടവ്. പിഴയും നല്‍കണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ അധിക തടവും അനുഭവിക്കേണ്ടി വരും.

al quaida

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പു നല്‍കി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. ലക്ഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകളാണ് ആക്രമണപദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അട്ടിമറി നടക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ചൈന പിന്‍വാങ്ങുന്നു

ബീജിങ്: ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയതായി ചൈന. ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും പിന്‍വാങ്ങല്‍. തങ്ങള്‍ പിന്മാറിയെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചാം വട്ട ചര്‍ച്ചയ്ക്കായി ഒരുങ്ങുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍, പിന്‍വാങ്ങുകയാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടയിലും ലഡാക്ക് മേഖലയില്‍ നിലവില്‍ 50ഓളം ചൈനീസ് സൈനിക ക്യാംപുകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ലഡാക്കില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലും, മരണവും നടക്കുന്നത്. 20 ഇന്ത്യന്‍ സൈനികരെ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടപ്പോള്‍ ചൈനയ്ക്കുണ്ടായ നഷ്ടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വെല്ലുവിളികളെ മറികടന്ന്‌ ചരക്കുനീക്കത്തിൽ റെയിൽ‌വേ

ന്യൂഡൽഹി : കോവിഡ്‌ 19 വെല്ലുവിളികളെ മറികടന്ന്‌ ഇന്ത്യൻ റെയിൽ‌വേ ചരക്ക് ഗതാഗത നീക്കത്തിൽ സുപ്രധാന നാഴികക്കല്ല് കടന്നു. 2020 ജൂലൈ 27 ന് ചരക്ക് കടത്ത്‌ 3.13 മെട്രിക് ടൺ ആയി. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതലാണ്. 2020 ജൂലൈ 27 ന് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 46.16 കിലോമീറ്റർ ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (22.52 കിലോമീറ്റർ). ജൂലൈ മാസത്തിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45.03 കിലോമീറ്റർ ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (23.22 കിലോമീറ്റർ). ശരാശരി 54.23 കിലോമീറ്റർ വേഗതയുള്ള വെസ്റ്റ് സെൻട്രൽ റെയിൽ‌വേ, 51 കിലോമീറ്റർ വേഗതയുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽ‌വേ, ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 50.24 കിലോമീറ്റർ‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 41.78 കിലോമീറ്റർ‌, സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 42.83 കിലോമീറ്റർ‌, തെക്ക് കിഴക്കൻ റെയിൽ‌വേ 43.24 കിലോമീറ്റർ എന്നിങ്ങനെയാണ്‌. ‌ ചരക്ക് ട്രെയിനിന്റെ ശരാശരി വേഗതയായ 44.4 കിലോമീറ്റർ വേഗതയാണ് ഈ മുൻ‌നിര റെയിൽ‌വേ മേഖലകൾക്ക്‌. 2020 ജൂലൈ 27 ന് ആകെ ചരക്ക് കയറ്റിയത്‌ 3.13 ദശലക്ഷം ടണ്ണായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

parunthimpara

കോട്ടയം : പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യേറിയവര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. പീരുമേട് വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇതിലൊരാള്‍ രണ്ടുമാസം മുമ്പ് വിരമിച്ചിരുന്നു. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തു. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പനയും നടത്തി. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കിയപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്.
മൂന്നാറില്‍ 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കി വ്യാജ പട്ടയ രേഖ ഉണ്ടാക്കിയ അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.