Health (Page 60)

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി ഡിഎംഒ. .പനിയോടൊപ്പമോ അതിനുശേഷമോ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടണമെന്ന് ഡിഎംഒ വ്യക്തമാക്കി.

അപകട സൂചനകൾ

തുടർച്ചയായ ഛർദ്ദി, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുളള തളർച്ച, ശ്വസിക്കുവാൻ പ്രയാസം, രക്തസമ്മർദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുർച്ചയായ കരച്ചിൽ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗബാധിതർ സമ്പൂർണ്ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്ന് നാല് ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പകൽ സമയം വിശ്രമിക്കുന്നതിനും, ഉറങ്ങുന്നതും കൊതുകു വലയ്ക്കുളളിൽ ആയിരിക്കണം.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കരുത്.

പ്രായാധിക്യമുളളവർ, ഒരു വയസിന് താഴെപ്രായമുളള കുഞ്ഞുങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുളളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഡെങ്കിപ്പനിയെ തുടർന്നുളള പ്രശ്‌ന സാധ്യതകൾ കൂടുതലാണ്. കൊതുകു നശീകരണത്തിലൂടെയും, കൂത്താടി നശീകരണത്തിലൂടെയും മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ സാധിക്കു. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ചുളള കൊതുക്, കൂത്താടി നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്‌കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ വളരെയധികം പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ തളർന്നു പോകരുത്. രാത്രി ചെക്ക് പോസ്റ്റിൽ പോയി ഡ്യൂട്ടി എടുത്ത് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത് അഭിമാനകരമായ കാര്യമാണ്. ഒട്ടേറെ മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. എല്ലാ മേഖലകളിലും മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ് കേരളം. ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണം. കമ്മീഷണർ മുതൽ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

പാഴ്‌സലുകളിൽ സമയവും തീയതിയും നിർബന്ധമാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. എല്ലാ പരിശോധനകളും ഓൺലൈനിലൂടെയാക്കാൻ തീരുമാനിച്ചു. പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണിതെന്ന് വീണാ ജോർജ് പറഞ്ഞു.

കേരളത്തിലെ മൂന്നു ലാബുകളും എൻഎബിഎൽ എഫ്എസ്എസ്എഐ ഇന്റഗ്രേറ്റഡ് അസ്സെസ്സ്‌മെന്റ് പൂർത്തിയാക്കി. കണ്ണൂർ ലാബും ഉടൻ ഇതിനുള്ള നടപടി പൂർത്തിയാക്കും. പത്തനംതിട്ട ലാബിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം അസ്സെസ്സ്‌മെന്റ് നടപടികൾ പൂർത്തിയാക്കും. രാജ്യത്ത് ഏറ്റവുമധികം മില്ലറ്റ് മേളകൾ നടത്തിയതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും കേരളം നേടി. ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളെ ജീവിതശൈലീ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹൈജീൻ റേറ്റിംഗ്, ഗ്രിവൻസ് പോർട്ടൽ, ഈറ്റ് റൈറ്റ് കേരള ആപ്പ്, ഈറ്റ് റൈറ്റ് സ്‌കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ആരാധനാലയങ്ങളുടെ സർട്ടിഫിക്കേഷൻ, മാർക്കറ്റുകളുടെ സർട്ടിഫിക്കേഷൻ, ഈറ്റ് റൈറ്റ് റെയിൽവേസ്റ്റേഷൻ, സേവ് ഫുഡ് ഷെയർ ഫുഡ്, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് തുടങ്ങിയ പദ്ധതികൾ വളരെ ഭംഗിയായി കേരളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതായി വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ഡെപ്യൂട്ടി ഡയറക്ടർ (പി.എഫ്.എ) മഞ്ജുദേവി, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാർ, അസി. കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കാമോ. നമ്മളിൽ പലർക്കുമുള്ള സംശയമാണിത്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളേകും. നാരങ്ങയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ അണുബാധകളിൽ നിന്ന് സംരക്ഷണം ലഭിക്കും. നാരങ്ങയിൽ ഉയർന്ന അളവിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിന്റെ ആരോഗ്യത്തിന് സഹായിക്കും.

നാരങ്ങ ഒരു ശക്തമായ ഡിടോക്‌സ് ഏജന്റ് കൂടിയാണ്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നാരങ്ങയുടെ സാന്നിധ്യത്തിൽ കരൾ കൂടുതൽ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. തൊണ്ടവേദന, ടോൺസിലുകളുടെ വീക്കം എന്നിവ സുഖപ്പെടുത്താനും നാരങ്ങവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങാവെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. നിർജ്ജലീകരണം തടയാനും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രയോജനപ്രദമാണ്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളത്തിന് കഴിവുണ്ട്.

നാരങ്ങയിലെ സിട്രിക് ആസിഡ് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകൾ തടയുന്നു. ഇത് മൂത്രത്തിലെ പിഎച്ച് അളവ് വർദ്ധിപ്പിക്കുകയും അതുവഴി വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരു വീട്ടിൽ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ കൂടി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും, മകൻ 44 വയസുള്ള ആളും ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് എലിപ്പനി മൂലം മരണമടഞ്ഞത്.

കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന വ്യക്തികൾ ആയിരുന്നു ഇവർ. മൃഗങ്ങളെ പരിപാലിക്കുന്നവർ , കാര്ഷികവൃത്തിയിൽ ഏർപ്പെടുന്നവർ , മലിനജലവുമായി സമ്പർക്കത്തിൽ വരൻ സാധ്യത ഉള്ള ജോലികൾ ചെയ്യന്നവർ ഒക്കെ എലിപ്പനി ബാധിക്കുവാൻ കൂടുതൽ സാധ്യത ഉള്ളവരാകയാൽ ഇവർ പ്രത്യേകം ശ്രദ്ധിക്കുകയും , പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ, കന്നുകാലികൾ മുതലായവയുടെ മൂത്രം കലർന്ന വസ്തുക്കളും ആയുള്ള സമ്പർക്കം വഴി ഈ ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. എലി മാത്രമല്ല മറ്റു വളർത്തു മൃഗങ്ങളുടെ മൂത്രത്തിൽ നിന്നും മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാൻ സാധ്യതയുണ്ട്.

ഓടകൾ കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. ഇത്തരം ജോലിക്കാർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ കഴിക്കുക വഴി എലിപ്പനി തടയാവുന്നതാണ്.

ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ പാദം വിണ്ടുകീറിയവർ ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ എന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്.

എലിപ്പനിയുടെ ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ആരോഗ്യ പ്രവർത്തകരെ സമീപിക്കുകയും ചെയ്യേണ്ടതാണ്. പകർച്ചപ്പനികൾക്കെതിരെ സ്വയം ചികിത്സ ഒഴിവാക്കേണ്ടതുംവിദഗ്ധ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

പ്രതിരോധ മാർഗങ്ങൾ

എലിപ്പനിക്കെതിരെ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം വായ കൈകാലുകൾ എന്നിവ കഴുകുകയോ ചെയ്യരുത്.

തൊഴുത്ത്, പട്ടിക്കൂട്, മറ്റു വളർത്ത മൃഗങ്ങളുടെ കൂടുകൾഎന്നിവ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലമായുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

വയലുകളിൽ ജോലി ചെയ്യുന്നവരും ഓട കനാൽ തോട് കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്.

കൈകാലുകളിലോ മറ്റു ശരീര ഭാഗങ്ങളിലോ മുറിവുകളുള്ളവർ അത് ഉണങ്ങുന്നതുവരെ ഇത്തരം ജോലികൾ ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ മണ്ണിലും ചളിയിലും വെള്ളക്കെട്ടുകളിലും ജോലിക്ക് ഇറങ്ങുന്നവർ കൈയുറ, കാലുറ മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൂടാതെ ആഴ്ചയിലൊരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടതാണ്.

മീൻ പിടിക്കുവാൻ പോകുന്ന സ്ഥലങ്ങളിൽ അതുപോലെ നീന്താൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുൻകരുതൽ എടുക്കേണ്ടതാണ്.

ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയോ ചെയ്യരുത് അവ കൃത്യമായി ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്‌കരിക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കുവാൻ അനുവദിക്കരുത്.

ജില്ലയിലെ പകർച്ചവ്യാധികൾ തടയുന്നതിനും കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഓർമ്മപ്പെടുത്തി.

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നു. റെയിൽവേയുമായി സഹകരിച്ചും പരിശോധനക്കുന്നു. കൂടുതൽ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്. ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. 1700 ഹോട്ടലുകൾ വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാൽ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു.

കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവൻസ് പോർട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭിക്കുകയും അതിൽ 284 എണ്ണം പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കാൾ ഓപ്പറേഷൻ തിയറ്ററിൽ പാലിക്കണമെന്നും രോഗിയാണ് പ്രധാനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നുഹ് പറഞ്ഞു.

ഓപ്പറേഷന്‍ തിയറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെയാണ് ഐഎംഎ രംഗത്തെത്തിയത്. ഓപ്പറേഷൻ തീയറ്ററിൽ രോഗികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് ഡ്രസ് കോഡ് ഉൾപ്പെടെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുള്ളത്.

ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎ അറിയിച്ചു. കഴിഞ്ഞ 26 ന് വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സംയുക്തമായി ഒപ്പിട്ട കത്ത് കോളജ് പ്രിൻസിപ്പൽ ഡോക്ടർമാർ അംഗങ്ങളായ ഹൈജീൻ കമ്മിറ്റിയ്ക്ക് വിടാൻ ഇരിക്കെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്.

കാലവർഷം സജീവമായ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ ബാധിക്കാനുള്ള സാഹചര്യവും വർദ്ധിച്ചിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും ഉയരുന്നുണ്ട്.

എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കൾ ആ വെളളവുമായി സമ്പർക്കം പുലർത്തുന്നവരിൽ മുറിവിൽ കൂടിയോ, നേർത്ത ചർമ്മത്തിൽ കൂടിയോ ശരീരത്തിൽ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു.

എലിപ്പനി രോഗലക്ഷണങ്ങൾ

കടുത്തപനി, തലവേദന
ശക്തമായ ശരീര വേദന
കണ്ണിന് ചുവപ്പ്/മഞ്ഞ നിറം
വെളിച്ചത്തിൽ നോക്കാൻ പ്രയാസം
മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം

എലിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, മലിനജലവുമായി സമ്പർക്കം വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ, കൈയുറ, കാലുറ എന്നീ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുകയും, മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കുകയും ചെയ്യുക.

കെട്ടികിടക്കുന്ന വെളളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

വീടിന് പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കുക.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്.

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക.

പനി രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുളള ആരോഗ്യസ്ഥാപനത്തിൽ എത്തി ചികിത്സ തേടുക.

ഏത് പനിയും എലിപ്പനിയാകാം, സ്വയം ചികിത്സ പാടില്ല.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് വിജയകരം. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ സാധിക്കും. വിവിധ ജില്ലകളിലായി 1700 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു.

ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭക്ഷ്യസുരക്ഷാ പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരുന്നുവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പന്നിപ്പനിയാണെന്ന് ഉറപ്പായതോടെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിലുൾപ്പെടുക. പനി സ്ഥീരികരിച്ച ഫാമിൽ ബാക്കിയുണ്ടായിരുന്ന 46 പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ദയാവധം ചെയ്തു. സമീപത്ത് മറ്റു ഫാമുകളില്ലെന്നാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും പറയുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റൊരിടത്തേക്കും പന്നികളെ കൊണ്ട് പോയിട്ടില്ലെന്നാണ് ഉടമ പറയുന്നത്. ഇത് ശരിയാണോയെന്നതുമായി ബന്ധപ്പെട്ട ആന്വേഷണം നടത്തും. ഇതോടൊപ്പം ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ. പി.ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കർശന നിർദ്ദേശം നൽകിയതായും ഡിഎംഒ അറിയിച്ചു. ഈ – സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. esanjeevaniopd. in എന്ന അഡ്രസ്സിൽ ലോഗിൻ ചെയ്യാവുന്നതാണ്. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്പർ : 1056/104/ 0471 255 2056.

ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ ഇൻഫ്‌ലുവൻസ,എലിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങൾ. 3 ദിവസത്തിനുശേഷവും കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനയ്ക്ക് വിധേയമാകണം. പനി, ദേഹത്ത് തിണർപ്പ്, തലവേദന തുടങ്ങിയവയാണ് സിക ലക്ഷണങ്ങൾ. ഗർഭിണികൾക്ക് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

ഈഡിസ് കൊതുക് പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, സിക എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്ലാ ഞായറാഴ്ച്ചകളിലും വീടിനകത്തും പുറത്തും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ആചരിക്കണം. പനി, ച്ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ വയാണ് വൈറൽപ്പനി ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ പൂർണ്ണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോൾ മാസ്‌ക് ഉപയോഗിക്കുക. വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദ്യാലയങ്ങളിലേയ്ക്ക് അയയ്ക്കരുത്. പ്രായാധിക്യമുള്ളവർ, കുട്ടികൾ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് എച്ച് 1 എൻ 1 ലക്ഷണങ്ങൾ. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സ തേടണം. എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.