Health (Page 43)

പാചകം ചെയ്യാനായി നമ്മളിൽ പലരും ഇന്ന് ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാറുണ്ട്. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവയെപ്പറ്റി ഭൂരിഭാഗം പേർക്കും കൃത്യമായ ധാരണകളില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.

1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.

കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നവർക്കും ചികിത്സ കഴിഞ്ഞവർക്കും സ്ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ഓൺലൈൻ കൗൺസലിംഗ് സംവിധാനം തയ്യാറായി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

ഡിഎംഎച്ച്പി നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓൺലൈൻ കൗൺസലിംഗിന് 14416 (ടെലിമനസ്സ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പനീർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ സഹായിക്കും. ധാരാളം മഗ്നീഷ്യവും ഇതിലുണ്ട്.

ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പനീർ പ്രയോജനം ചെയ്യും. പനീറിലടങ്ങിയ ഫോസ്ഫറസ് ദഹനം മെച്ചപ്പെടുത്തും. കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് പനീർ.

പനീറിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കം. ഇതിന് പുറമെ ഇവ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. ആരോഗ്യവും തിളക്കവും ഉള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ പനീർ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പനീറിൽ ജീവകം ബി ധാരാളമടങ്ങിയിരിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറിലുണ്ട്. പനീർ കഴിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റെ അളവും വർദ്ധിക്കും.

ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ തുടങ്ങിയവയും പനീറിലുണ്ട്.

ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. ചിലർ ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ചില ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുമ്പോൾ നല്ല രുചിയുണ്ടാകുമെങ്കിലും അത് ചിലപ്പോൾ നിങ്ങളെ രോഗിയാക്കിയേക്കാം. ചായയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത പലഹാരങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ചായക്കൊപ്പം അമിതമായി മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചായക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. ചായയിൽ നിറവും രുചിയും നൽകുന്ന ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ഇരുമ്പ് ശരീരം ആഗിരണം ചെയ്യുന്നത് തടയും.

ചായ കുടിക്കുന്നതിനൊപ്പം അധികം എരിവുള്ള പലഹാരങ്ങളും മസാലകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതല്ല.

ഇന്ന് ഭൂരിഭാഗം വീടുകളിലും റെഫ്രിജറേറ്റർ ഉപയോഗിക്കുന്നുണ്ട്. ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്ന് വിരളമാണ്. ഫ്രിഡജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുളള റെഫ്രിജറേറ്റർ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതിച്ചെലവും കൂടും എന്ന കാര്യം ഓർക്കുക. റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം.

കൂടുതൽ സ്റ്റാർ ഉള്ള റെഫ്രിജറേറ്റർ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വർഷത്തിനുള്ളിൽ ലാഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.

റെഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
  • റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
  • ആഹാര സാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
  • കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.
  • റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
  • കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
  • റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
  • ആഹാര സാധനങ്ങൾ അടച്ചുമാത്രം റ്രഫിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
  • ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല.എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകും.

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ – രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗ സാദ്ധ്യത കൂടിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കുക. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ധരിക്കുന്നത് അഭികാമ്യം.

ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ, സംസ്‌കരിക്കുക. പഴങ്ങളും ,പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക.

പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.

രോഗസാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടുകയും ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് പറയുകയും ചെയ്യുക. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുക. സ്വയം ചികിത്സ പാടില്ല. പൂർണ്ണമായും വിശ്രമിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി വലിയ പരിശ്രമമാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ കാത്ത്‌ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. മറ്റ് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ 10 ജില്ലകളിൽ സ്‌ട്രോക്ക് ക്ലിനിക്കുകൾ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

ബാക്കി ജില്ലകളിൽ കൂടി സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള മറ്റ് സൗകര്യങ്ങളുമുണ്ടാകും. പക്ഷാഘാത ചികിൽത്സക്കുള്ള വിലയേറിയ മരുന്നായ ടിപിഎ (Tissue Plasminogen Activator) സൗജന്യമായി ആശുപത്രികളിൽ വിതരണം ചെയ്തു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമാണ്. ‘നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളിൽ’ (Together we are # Greater Than Stroke) എന്നതാണ് ഈ വർഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമർദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90% പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.

ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു പക്ഷാഘാത കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ 4 മിനിട്ടിലും ഒരു പക്ഷാഘാത രോഗി മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തിൽപരം ആൾക്കാർ എല്ലാ വർഷവും പക്ഷാഘാതം മൂലം മരണമടയുന്നുവെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും പക്ഷാഘാത രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി കാണുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും നിയന്ത്രണ വിധേയമാക്കാവുന്ന കാരണങ്ങൾ (Risk Factors) കൊണ്ട് ഉണ്ടാകുന്നതാണ്. ജീവിതശൈലി നിയന്ത്രണത്തിലൂടെ ഈ മഹാവിപത്ത് ഒഴിവാക്കാൻ സാധിക്കുന്നതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് പക്ഷാഘാത നിയന്ത്രണത്തിനായി ‘ശിരസ്’ (Stroke Identification Rehabilitation Awareness and Stabilisation Programme) എന്ന പദ്ധതി സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. ജില്ലാതല ആശുപത്രികളിൽ പക്ഷാഘാത ചികിൽത്സക്കുള്ള സംവിധാനങ്ങൾ ഒരുക്കുക, പക്ഷാഘാതം വന്നവർക്ക് ത്രോംബോലൈസിസ് ചികിൽസ നൽകുക, പക്ഷാഘാതം സ്ഥിരീകരിച്ചവർക്ക് ഫിസിയോതെറാപ്പികൾ ഉൾപ്പെടെയുള്ള പുനരധിവാസ സേവനങ്ങൾ നൽകുക തുടങ്ങിയവയാണ് സ്‌ട്രോക്ക് ക്ലിനിക്കുകളിലൂടെ നൽകുന്ന സേവനങ്ങൾ. ഇതിനായുള്ള പരിശീലനം ശ്രീ ചിത്രയിൽ നിന്നും ഡോക്ടർമാർക്കും, നഴ്സുമാർക്കും, ഫിസിയോതെറാപ്പിസ്റ്റുകൾക്കും നൽകിയിട്ടുണ്ട്.

പക്ഷാഘാത നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രക്തസമ്മർദ്ദവും, പ്രമേഹവും പരിശോധിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു. അൽപം ശ്രദ്ധ ആരോഗ്യ ഉറപ്പ് എന്ന കാമ്പേയിനിലൂടെ എല്ലാ വീടുകളിലും സന്ദർശനം നടത്തി ഈ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ബൃഹത് പദ്ധതി 85% ശതമാനത്തോളം ജനസംഖ്യ പിന്നിട്ടുകഴിഞ്ഞു. രോഗം കണ്ടെത്തുന്നവർക്ക് പ്രാഥമികാരോഗ്യതലം വരെ പ്രോട്ടോകോൾ പ്രകാരമുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്തുവരുന്നു. ഇതിലൂടെ രക്താതിമർദ്ദത്തിന്റെ നിയന്ത്രണ നിരക്ക് 13% ത്തിൽ നിന്ന് 41% വരെ ഉയർത്താൻ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്കയെങ്കിലും ചില അസുഖങ്ങൾ ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല. ഇത്തരക്കാർ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ജലദോഷമുള്ളവർ നെല്ലിക്ക അധികം കഴിക്കുന്നത് നല്ലതല്ല. ഇത് ജലദോഷം കൂടാനുളള സാധ്യത വർദ്ധിപ്പിക്കും. ജലദോഷമുളളപ്പോൾ തേനിനോടൊപ്പം നെല്ലിക്ക കഴിച്ചാൽ കുഴപ്പമില്ല.

രക്തസമ്മർദ്ദം ഉളളവർ നെല്ലിക്ക അധികം കഴിക്കുന്നതും നല്ലതല്ല. ഇത്തരക്കാർ നെല്ലിക്ക അച്ചാർ ഒഴിവാക്കണം. അതിൽ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മർദ്ദം കൂട്ടും. ഉപ്പ് ധാരാളം കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. അതുവഴി വ്യക്ക തകരാറിലാകുകയും ചെയ്യും.

വിറ്റാമിൻ സി അടങ്ങിയിട്ടുളളതിനാൽ നെല്ലിക്ക അധികം കഴിച്ചാൽ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. നെല്ലിക്ക കഴിക്കുന്നതിന് അലർജിയുളളവർക്ക് വയറുവേദന, ഛർദി, തലവേദന എന്നിവ ഉണ്ടാകാനിടയുണ്ട്.

വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ (Earth Leakage), ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോൾട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോൾ പ്രചാരത്തിലില്ല.

ഒരു വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്‌സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകൾ ചുറ്റിയിരിക്കുന്നു. ഒരു കോയിൽ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രൽ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയിൽ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രൽ കോയിലും വിപരീതദിശകളിൽ ചുറ്റിയതിനാൽ, സാധാരണഗതിയിൽ (ലീക്കേജില്ലെങ്കിൽ ഫേസ് കറണ്ടും ന്യൂട്രൽ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങൾ പരസ്പരം നിർവീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം (Resultant magnetic feild) പൂജ്യമായതിനാൽ റിലേ പ്രവർത്തിക്കുന്നില്ല.

സർക്കീട്ടിൽ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാൽ, ന്യൂട്രൽ കറണ്ടിൽ വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം (Resultant magnetic feild) വർദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലിൽ ഒരു പൊട്ടൻഷ്യൽ വ്യതിയാനം അനുഭവപ്പെടുകയും കോയിൽ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാൽ ട്രിപ്പിംഗ് മെക്കാനിസം പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.

വൈദ്യുതി അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ RCCB വയറിംഗിന്റെ തുടക്കത്തിൽ തന്നെ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനർജി മീറ്റർ – കട്ടൗട്ട് ഫ്യൂസ് – RCCB വഴി മെയിൻ സ്വിച്ചിലൂടെ DBയിലേക്ക് പ്രധാന വയർ പോകുന്ന തരത്തിൽ വേണം വയറിംഗ് ചെയ്യാൻ. 30mA റേറ്റിംഗുള്ള RCCB ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും ഓർക്കുക. RCCB യുടെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കൽ അമർത്തി, ഉപകരണം നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാം ഘട്ടത്തിൽ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികൾക്കും 11,310 ഗർഭിണികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത 1273 കൂട്ടികൾക്ക് കൂടി വാക്‌സിൻ നൽകാനായി. ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കുമാണ് വാക്‌സിൻ നൽകിയത്. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

തിരുവനന്തപുരം 8790, കൊല്ലം 2984, ആലപ്പുഴ 3435, പത്തനംതിട്ട 1627, കോട്ടയം 2844, ഇടുക്കി 1258, എറണാകുളം 4110, തൃശൂർ 4885, പാലക്കാട് 9835, മലപ്പുറം 17677, കോഴിക്കോട് 8569, വയനാട് 1603, കണ്ണൂർ 4887, കാസർഗോഡ് 4125 എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 1731, കൊല്ലം 388, ആലപ്പുഴ 520, പത്തനംതിട്ട 228, കോട്ടയം 601, ഇടുക്കി 225, എറണാകുളം 758, തൃശൂർ 783, പാലക്കാട് 1509, മലപ്പുറം 1397, കോഴിക്കോട് 1597, വയനാട് 429, കണ്ണൂർ 534, കാസർഗോഡ് 610 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 7 മുതൽ 12 വരെ ഒന്നാംഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും ഒക്ടോബർ 9 മുതൽ 14 വരെ മൂന്നാം ഘട്ടവും സംഘടിപ്പിച്ചു. ഇതുകൂടാതെ അസൗകര്യമുള്ളവർക്കായി കൂടുതൽ ദിവസങ്ങളും നൽകിയിരുന്നു. സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് വാക്‌സിനേഷൻ പരിപാടി സംഘടിപ്പിച്ചത്. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കും വാക്‌സിൻ ഉറപ്പാക്കാനാണ് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം സംഘടിപ്പിച്ചത്. ഇതിലൂടെ വാക്‌സിൻ വഴി പ്രതിരോധിക്കാവുന്ന മാരക രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി.