രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങള്‍ അവസാനത്തെ പൗരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

രാജ്യത്തെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഭക്ഷ്യ ധാന്യങ്ങള്‍ അവസാനത്തെ പൗരന് വരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഹിമാ കൊഹ്ലി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്.

‘വിശന്ന വയറുമായി ആരും കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും ഒടുവിലത്തെ കണക്ക് കോടതിയെ അറിയിക്കണം. അവസാനത്തെ ആള്‍ക്ക് വരെ ഭക്ഷ്യ ധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നല്ല പറയുന്നത്. കൊവിഡ് കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പോലെ തന്നെ ഇത്തരം പ്രവര്‍ത്തനം തുടരണം’- കോടതി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെയുള്ള ലോക്ഡൗണും കൊവിഡ് മഹാമാരി കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന ക്ലേശം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2011ലെ സെന്‍സസിന് ശേഷം രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചതായും, ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിലും മാറ്റമുണ്ടായിയെന്നും, നിയമം കര്‍ശനമായി നടപ്പിലാക്കിയില്ലെങ്കില്‍ എല്ലാ ഗുണഭേക്താക്കള്‍ക്കും നിയമത്തിന്റെ ഫലം ലഭിക്കാതെ വരുമെന്നും കോടതിയില്‍ ഹാജരായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം തുടര്‍ച്ചയായി പിന്നോട്ട് വരുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

അതേസമയം, 81.35 ലക്ഷം ഗുണഭോക്താക്കളാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിലുള്ളതെന്നും, ഇന്ത്യയുടെ സാഹചര്യത്തില്‍ ഇത് വളരെ ഉയര്‍ന്ന സംഖ്യയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. 2011ലെ സെന്‍സസിന് ശേഷം ഗുണഭോക്താക്കളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ താമസം വരുത്തിയിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.