സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: സ്‌കൂളുകൾക്ക് ഒക്ടോബർ രണ്ടിന് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്‌സ് സഭ. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ രണ്ടിന് അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റി ആചരിക്കണം എന്നാണ് സഭയുടെ നിർദ്ദേശം.

ഞായറാഴ്ച ദിവസം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ നേരത്തെ ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയിരുന്നു. എന്നാൽ, സർക്കാർ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്‌മെന്റ് കീഴിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ ഓർത്തോഡോക്‌സ് സഭ തീരുമാനിച്ചത്. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാൻ കഴിയില്ലെന്ന് കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണമെന്നും ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും ഓർത്തഡോക്‌സ് സഭ അറിയിച്ചു.

അതേസമയം, മാർത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ ആചരിക്കുന്നതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.