സര്‍ക്കാര്‍ തീരുമാനം തള്ളി; ഒക്ടോബര്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ കെ.സി.ബി.സി

കൊച്ചി: ഒക്ടോബര്‍ രണ്ടിന് (ഞായറാഴ്ച) പ്രവൃത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കെ.സി.ബി.സി തള്ളി. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെ.സി.ബി.സി വിശദീകരിച്ചു.

‘ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലെ ലഹരി വിരുദ്ധ പരിപാടികള്‍ മറ്റൊരു ദിവസം നടത്തണം. ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കണം’- കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തിദിവസമാക്കാനുള്ള പ്രവണത കൂടിവരുന്നു. ഇത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. കേരളസര്‍ക്കാരിന്റെ ഈ നടപടി പ്രതിഷേധാര്‍ഹമാണ്. ഞായറാഴ്ച നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ മറ്റേതെങ്കിലും ദിവസത്തേയ്ക്ക് മാറ്റണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.