ടി-20 ലോകകപ്പ്‌: ബുംറക്ക് പകരം ഷമിയോ ചാഹറോ?

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായതോടെ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റില്‍ മുഹമ്മദ് ഷമിയും ദീപക് ചാഹറുമാണുള്ളത്. ഇവരിലൊരാള്‍ എന്തായാലും 15 അംഗ ടീമിലെത്തും.

സ്വിംഗ് ബൗളറായി ഭുവനേശ്വര്‍ കുമാര്‍ ടീമിലുള്ളതിനാല്‍ ദീപക് ചാഹറിനെക്കാള്‍ പ്രഥമ പരിഗണന മുഹമ്മദ് ഷമിക്കാകുമെന്നാണ് സൂചന. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്ബരകള്‍ക്കുള്ള ടീമില്‍ ഷമിയുണ്ടായിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാല്‍ രണ്ട് പരമ്ബരകളിലും കളിക്കാനായില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പിന് മുമ്ബ് മത്സരപരചിയം ഉറപ്പുവരുത്താനായി ഷമിയെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയേക്കും. ലോകകപ്പിനുളള ഇന്ത്യന്‍ ടീം അടുത്ത മാസം ആറിനാണ് ഓസ്‌ട്രേലിയയിലേക്ക് പോകുക. ഷമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഷമി പിന്നീടെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരു. ഒക്ടോബര്‍ 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബര അവസാനിക്കുന്നത്. ഇതിനുശേഷമാകും ഷമി ഓസ്‌ട്രേലിയയിലേക്ക് പോകുക.

പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ദീപക് ചാഹറാകട്ടെ ഏഷ്യാ കപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നീട് ഓസ്ട്ര്‌ലേയക്കെതിരായ പരമ്ബരയിലും ടീമിലുണ്ടായിട്ടും ചാഹറിന് അന്തിമ ഇലവനില്‍ കളിക്കാനായില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ കളിച്ച ചാഹര്‍ സ്വിംഗ് കൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ സ്വിംഗിനെക്കാള്‍ സീമിനെ തുണക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ചാഹറിനേക്കാള്‍ കൂടുതല്‍ സാധ്യത ഷമിക്കെന്നാണ് വിലയിരുത്തുന്നത്.