റോഡുകളിൽ പരിശോധന നടത്താൻ ഐഎഎസ് ഉദ്യോഗസ്ഥർ; എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. 45 ദിവസത്തിൽ ഒരിക്കലാകും സന്ദർശനം നടത്തുന്നത്.

ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിയണം. ഫീൽഡിൽ കൂടുതലായി ഇടപെടണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന ആരംഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്. റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും. ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.