വാട്‌സ്ആപ്പ് വീഡിയോ കോളുകളിലൂടെ എട്ടിന്റെ പണി!

വാട്‌സ്ആപ്പ് വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളില്‍ മാല്‍വെയര്‍ കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്‌നത്തെ വാട്ട്‌സ്ആപ്പ് വിശദീകരിക്കുന്നു. 10-ല്‍ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്‌നത്തിന് ഉള്ളത്. ഒരു ഇന്റിഗര്‍ ഓവര്‍ഫ്‌ലോ ബഗ് എന്നാണ് ഇതിനെ വാട്ട്‌സ്ആപ്പ് വിശദീകരിക്കുന്നത്.

ദി വെര്‍ജ് പറയുന്നതനുസരിച്ച്, ഈ ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേ്ക് വാട്ട്‌സ്ആപ്പ് വഴി ചെയ്താന്‍ മതി. ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും. ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്‌പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.

ഈ അപകടസാധ്യത 2019 ല്‍ വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, മറ്റ് സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്‌പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന സ്‌പൈ വെയര്‍ കണ്ടെത്തി എന്നതാണ്. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗ്ഗാണ്. അന്ന് സ്‌പൈ വെയര്‍ ആക്രമണം നടന്നത് വാട്ട്സ്ആപ്പിന്റെ ഓഡിയോ കോളിംഗ് സവിശേഷതയിലെ പ്രശ്‌നം ഉപയോഗിച്ചാണ്. അന്ന് കോള്‍ എടുക്കാതെ തന്നെ ഇരയുടെ ഉപകരണത്തില്‍ സ്‌പൈവെയര്‍ സ്ഥാപിക്കാന്‍ ഹാക്കര്‍ക്ക് സാധിച്ചിരുന്നുവെന്നാണ റിപ്പോര്‍ട്ട് പറയുന്നത്.