ഒക്ടോബർ 15 മുതൽ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും; സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ഒക്ടോബർ 15 മുതൽ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. സർക്കാർ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരള ബാങ്കിൽ നിന്നടക്കം വായ്പ എടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ കോടതിയോട് വ്യക്തമാക്കിയിരുന്നു.

2021 ജൂലൈ മാസത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. നിക്ഷേപകരുടെ 312 കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു പരാതി. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ ബാങ്കിൽ കണ്ടെത്തിയിരുന്നു. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമാക്കിയിരുന്നു.

സഹകരണ മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് വിലയിരുത്തിയിരുന്നു. ഇക്കാര്യം സർക്കാർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്. പണം തിരിച്ചു കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും നിക്ഷേപ തുക മുഴുവനും തിരിച്ചു നൽകാനും യോഗം തീരുമാനിച്ചുവെന്നും സർക്കാർ കോടതിയെ വ്യക്തമാക്കിയിരുന്നു.