സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട; ഗതാഗത മന്ത്രി

ഇടുക്കി: കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടിക്കെതിരെ തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നും മന്ത്രി അറിയിച്ചു.

യൂണിയനുകൾ നേരത്തെ സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ അനിശ്ചിത കാല സമരം നടത്താനാണ് തൊഴിലാളികൾ തീരുമാനിച്ചത്. ടിഡിഎഫ് വർക്കിംഗ് പ്രസിഡണ്ട് എം വിൻസെന്റ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിൽ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചർചയിൽ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.