മധ്യപ്രദേശിന് ഇനി പുതിയ മുഖം; ഏഴ് ദേശീയ പാതകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് നിതിന്‍ ഗഡ്കരി

ഭോപ്പാല്‍: മധ്യപ്രദേശില്‍ 1,128 കോടി രൂപ ചിലവ് വരുന്ന 222 കിലോമീറ്റര്‍ നീളമുള്ള ഏഴ് ദേശീയ പാതകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

‘വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ചന്ദേരി സില്‍ക്ക്, ഗോത്രകലാ വസ്തുക്കള്‍ എന്നിവ രാജ്യത്തുടനീളം എത്തിക്കുന്നത് സുഗമമാക്കാന്‍ ഏഴ് ദേശീയപാതകള്‍ വരുന്നതോടു കൂടി സാധിക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും പദ്ധതി സഹായകമാവും. മാത്രമല്ല, ചമ്ബല്‍ മേഖല വികസിക്കും. ഇതിലൂടെ സംസ്ഥാനവും വികസിക്കും’- നിതിന്‍ ഗഡ്കരി പറഞ്ഞു.

അതേസമയം, ഹൈവേ ശൃംഖലയെ ബന്ധിപ്പിക്കുന്നതില്‍ മധ്യപ്രദേശിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് നടപ്പാക്കിയ ഈ പദ്ധതികള്‍ ഗതാഗതം സുഗമമാക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മിഹോന, ലഹാര്‍, ദാബോ, ഭന്ദര്‍ എന്നിവിടങ്ങളിലെ ബൈപാസ് നിര്‍മാണത്തിലൂടെ ഗതാഗതം സുഗമമാക്കും. പദ്ധതി പൂര്‍ത്തിയാകുന്നോടെ പ്രശസ്തമായ സാഞ്ചി സ്തൂപം, ചന്ദേരി, ശിവപുരി എന്നീ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. കൂടാതെ, ഭോപ്പാല്‍, ഗ്വാളിയോര്‍, ഝാന്‍സി ജില്ലകള്‍ തമ്മിലുള്ള അന്തര്‍ സംസ്ഥാന ഗതാഗതവും സുഗമമായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.