കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സർക്കാർ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റിന്റേയും സർക്കാരിന്റേയും കെടുകാര്യസ്ഥത മൂലം തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആർടിസിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ രക്ഷപ്പെടുത്താൻ സർക്കാരിന് താത്പര്യമില്ല. അടിയന്തരപ്രമേയ നോട്ടീസായി വിഷയം സഭയിൽ ഉന്നയിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്‌കരണം നടത്തിയത്. ഇപ്പോൾ എതിർക്കുന്നു. അധിക വരുമാനമുണ്ടാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്നും ഈ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി വിഷയം ചർച്ച ചെയ്യുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.