‘ആത്മാഭിമാനം പണയം വെക്കില്ല’; കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജിവെച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജിവെച്ചു. മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ്, ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന് തൊട്ടുപിന്നാലെയാണ് ശര്‍മയുടെ നീക്കം.

അതേസമയം, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിര്‍ണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും, ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നുമാണ് അദ്ദേഹം സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശര്‍മ വ്യക്തമാക്കി.

ജൂണ്‍ 20-ന് നടന്ന യോഗം സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനായ തന്നെ അറിയിച്ചില്ലെന്ന് ആനന്ദ് ശര്‍മ പറയുന്നു. ഓഗസ്റ്റ് 7,8 ദിവസങ്ങളില്‍ എ.ഐ.സി.സി. നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷിംല സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും ഇതിനു പിന്നാലെ നടന്നു. എന്നാല്‍ ഈ യോഗങ്ങളെ കുറിച്ചും തന്നെ അറിയിക്കുകയോ പങ്കെടുക്കാന്‍ ക്ഷണിക്കുകയോ ചെയ്തില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.