മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയം; കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂറുമാറിയവർക്കെതിരെയും അതിന് കളമൊരുക്കിയവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാൻ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എൽഡിഎഫ് സർക്കാറിൻറെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നിട്ട് നാലുവർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും അനീതിയുമാണ്. എത്രയും വേഗം മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത് ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്. ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യത്തിന് കാരണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.