ഓർഡിനൻസ് വിവാദം; ഓഗസ്റ്റ് 22 മുതൽ നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ നിയമസഭാ സമ്മേളനം ചേരും. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം.

അതേസമയം, ഓർഡിനൻസുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. ഗവർണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തിൽ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രി വിശദമാക്കിയത്.

ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകളാണ് ഗവർണ്ണർ ഒപ്പിടാതെ അസാധുവായത്. ഇതോടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. നേരത്തെ ഒക്ടോബറിൽ സഭാ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നു.