സ്ത്രീകളെ അപമാനിക്കുന്ന ക്രിമിനലുകൾക്ക് ഉത്തർപ്രദേശിൽ ഇടമില്ല; ബിജെപി നേതാവ് മഹേഷ് ശർമ്മ

നോയിഡ: സ്ത്രീകളെ അപമാനിക്കുന്ന ക്രിമിനലുകൾക്ക് ഉത്തർപ്രദേശിൽ ഇടമില്ലെന്ന് ബിജെപി നേതാവ് മഹേഷ് ശർമ്മ. ബിജെപി കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ അറസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയൽവാസിയായ സ്ത്രീയെ അപമാനിക്കുകയും ഗുണ്ടകളെ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ക്രിമിനലിനെ ഒടുവിൽ അറസ്റ്റ് ചെയ്തുവെന്ന് മഹേഷ് ശർമ വ്യക്തമാക്കി. യോഗി ആദിത്യനാഥിന്റെ കാര്യക്ഷമമായ നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. നമ്മുടെ മക്കളുടെയും സഹോദരിമാരുടെയും അമ്മമാരുടെയും അഭിമാനം ചോദ്യം ചെയ്യുന്ന ക്രിമിനലുകൾക്ക് ഇന്നത്തെ യുപിയിൽ ഇടമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വൃക്ഷത്തൈ നടന്നതുമായി ബന്ധപ്പെട്ടാണ് ത്യാഗിയും അയൽവാസിയും തമ്മിൽ തർക്കം ആരംഭിച്ചത്. ഇയാളുടെ കൂട്ടാളികൾ നോയിഡ ഹൗസിങ് സൊസൈറ്റിയിൽ പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.