മുല്ലപ്പെരിയാര്‍: അടിയന്തര ഇടപെടല്‍ വേണമെന്ന് തമിഴ്‌നാടിനോട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്ത് നല്‍കി. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാട് സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയിലെ നീരൊഴുക്ക് വര്‍ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ നേരത്തെ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറന്നു. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ട്. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.