രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി; പ്രധാനമന്ത്രി

modi

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പാക്കാൻ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കോൺഗ്രസ് തേടിയതായി അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബളഗാവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച അന്നുമുതൽ നിയമപാലനവും ക്രമസമാധാന വാഴ്ചയും തകർന്ന് തരിപ്പണമായെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിൽ സംഭവിച്ചത് നമ്മുടെ രാജ്യത്തെയൊന്നാകെ നടുക്കി. ആ പെൺകുട്ടിയുടെ കുടുംബം ശക്തമായ നടപടി ആവശ്യപ്പെട്ടു. അപ്പോഴും സംസ്ഥാന സർക്കാർ ചില പ്രത്യേക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിന് മുൻഗണന നൽകി. നേഹയെപ്പോലുള്ള പെൺമക്കളുടെ ജീവിതങ്ങൾക്ക് അവർ യാതൊരു പ്രാധാന്യവും നൽകുന്നില്ല എന്നും വോട്ട് ബാങ്ക് മാത്രമാണ് അവരുടെ വിഷയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു സീറ്റിൽ ജയിക്കാനായി കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിനു മുന്നിൽ കീഴടങ്ങി അവരുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരി ആയ ഔറംഗസീബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേർന്നിരിക്കുകയാണ്. ഛത്രപതി ശിവാജി, റാണി ചെന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന കോൺഗ്രസിന്റെ രാജകുമാരൻ നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷമാരും ചെയ്ത ക്രൂരതകളെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.