ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യ നഗർ എന്നാക്കും; പ്രധാനമന്ത്രി

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യ നഗർ എന്നാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കുക ലക്ഷ്യമിട്ട് ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തോട് അനുബന്ധിച്ചു നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും ചെയ്തു.

സർദാർ വല്ലഭായി പട്ടേൽ ഏക ഇന്ത്യ എന്ന ആശയത്തിന് അടിത്തറയിട്ടെന്നും അതു മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ബിജെപിക്കാണെന്നും പ്രദാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ പ്രവർത്തകരുടെ ഇച്ഛാശക്തിയെ അദ്ദേഹം പ്രശംസിച്ചു. വെല്ലുവിളികൾക്കിയിലും പ്രവർത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

മുസ്ലിം വിഭാഗത്തിലെ പിന്നോക്കാർക്ക് വേണ്ടി പ്രവർത്തിക്കണം. കേന്ദ്രസർക്കാർ പദ്ധതികൾ പിന്നോക്കക്കാരിൽ എത്തിക്കണം. ഇതിന് പാർട്ടി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. വർഷങ്ങളായി ഇന്ത്യ ഭരിച്ച പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ്. അവരെ പരിഹസിക്കരുതെന്നും ആ പാർട്ടി ചെയ്തതൊന്നും ബിജെപി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും നരേന്ദ്ര മോദി അറിയിച്ചു.

ബിജെപി യുടെ ആശയത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. വൈവിധ്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് സംഘടന രാജ്യത്ത് വളർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.