ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ച് പ്രമുഖ മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിർമാതാക്കളാണ് അസ്ട്രസെനെക.
അസ്ട്രസെനെക ഈ വാക്സിനുകൾ വികസിപ്പിച്ചത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ്. ഇതു രണ്ടും ആഗോള തലത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. അസ്ട്രസെനെക നിർമിച്ച വാക്സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളിൽ നിരവധിപ്പേർ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിരവധി പേർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
വാക്‌സിൻ ഉപയോഗിച്ചവരിൽ കൂടുതൽ പാർശ്വഫലങ്ങൾ കണ്ടെത്തിയത് യുകെയിലാണ്. കമ്പനിക്കെതിരേ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചതും യുകെയിൽ തന്നെയാണ്. 2021 ഏപ്രിൽ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.
വാക്സിൻ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടിയ്ക്കായുള്ള പോരാട്ടം തുടങ്ങിയത്.