കനേഡിയൻ പ്രധാനമന്ത്രി ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവം; പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്തത്. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ജസ്റ്റിൻ ട്രുഡോ പറഞ്ഞത്.

ജസ്റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ ‘ഖലിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും സമാനമായ സ്ഥിതിയുണ്ടായിരുന്നു.

സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മിഷണറെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.