സിബിഐയോട് സത്യം പറഞ്ഞതിനുള്ള പ്രതികാരം; പീഡനക്കേസ് വ്യാജമെന്ന് പി.സി ജോര്‍ജ്‌

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ സിബിഐക്ക് താന്‍ സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തന്റെ പേരില്‍ കെട്ടിച്ചമച്ച പുതിയ പീഡന പരാതിയെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.

‘കേസിലെ പരാതിക്കാരി എന്നെ നേരത്തെ വന്നു കാണുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി കേസില്‍ അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൗസില്‍ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് ഞാന്‍ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നല്‍കി. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ എന്റെ പേരില്‍ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്’- പി.സി ചൂണ്ടിക്കാട്ടി.

അതേസമയം. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ നിയമവിരുദ്ധമായി പി.സി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോര്‍ജ്ജ് ക്ഷുഭിതനായി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം പിസി ജോര്‍ജ്ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങുകയും, ഏറെ പണിപ്പെട്ട് പോലീസ് ജോര്‍ജ്ജിനെ വണ്ടിയില്‍ കേറ്റി നന്ദാവനം പോലീസ് ക്യാംപിലേക്ക് മാറ്റുകയും ചെയ്തു.