അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭം; ഉത്തർപ്രദേശിൽ അറസ്റ്റിലായത് 1500 ൽ അധികം പേർ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് യോഗി സർക്കാർ. മുപ്പത് ജില്ലകളിൽ നിന്നായി 1500 ലേറെ പേരെയാണ് ഇതുവരെയായി അറസ്റ്റ് ചെയ്തത്. അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 81 കേസുകൾ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജോൻപ്പുരിലാണ് കൂടുതൽ പേർ അറസ്റ്റിലായത്. 478 പേരെയാണ് ജോൻപൂരിൽ അറസ്റ്റ് ചെയ്തത്. അലിഗഡിൽ നൂറിലേറെ പേരും ഗസ്സിപ്പുരിൽ 43 പേരും വാരണാസിയിൽ 36 പേരും മഥുരയിൽ 55 പേരും ചന്ദൗലിയിൽ 57 പേരും ബല്ലിയയിൽ 73 പേരും അറസ്റ്റിലായി. അതേസമയം, ബീഹാറിലും ആയിരക്കണക്കിന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് കേസ് ചുമത്തപ്പെട്ടവരെ സൈന്യത്തിൽ എടുക്കില്ലെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബിജെപി ഭരണ സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും നൂറുക്കണക്കിന് യുവാക്കൾക്കെതിരായി കേസെടുത്തിട്ടുണ്ട്.