സംസ്ഥാനത്ത് നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ; രൂക്ഷ വിമർശനവുമായി കെ കെ രമ

കണ്ണൂർ: സംസ്ഥാനത്ത് നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്ന് കെ കെ രമ എംഎൽഎ. ഇന്ത്യയിൽ നരേന്ദ്ര മോദി നടപ്പിലാക്കുന്നതു പോലെ കേരളത്തിലും പിണറായി വിജയന്റെ ഭരണത്തിലും സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് കെ കെ രമ അറിയിച്ചു. ജനകീയ പ്രതിഷേധത്തെ ഭയക്കുകയാണ് കേരളത്തിലെ ഭരണാധികാരികളെന്നും രമ പറഞ്ഞു. കണ്ണൂർ ഗുരുഭവനിൽ മനുഷ്യാവകാശ സമിതി നടത്തിയ അടിയന്തരാവസ്ഥയുടെ വർത്തമാനമെന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു രമയുടെ പരാമർശം.

കേരളത്തിലെ പൊതു സ്ഥലങ്ങളിൽ നിന്നും കറുത്ത മാസ്‌ക് പോലും വിലക്കുന്നു. എത്രഭീകരമായ സാഹചര്യത്തിലാണ് കേരളം കടന്നു പോകുന്നത്. ഒരു എംപിയുടെ ഓഫീസ് പോലും ബഫർ സോൺ വിഷയത്തിൽ അക്രമിക്കപ്പെടുകയാണ്. സമരം ചെയ്യാൻ പോലും അവകാശമില്ലാത്ത രീതിയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്. സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ഫാസിസ്റ്റ് ഭരണാധികാരികളെന്ന് രമ ചൂണ്ടിക്കാട്ടി.

ഇതിനെതിരെയുള്ള പ്രതിഷേധമുണ്ടായില്ലെങ്കിൽ എങ്ങനെയാണ് ജനാധിപത്യസമൂഹം മുൻപോട്ടു പോകുക. ഒരു ഭരണാധികാരി പോകുന്നയിടത്തെല്ലാം പോലിസിനെകൊണ്ടു പൗരന്റെ അവകാശങ്ങൾ അടിച്ചമർത്തുകയാണ്. രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ടാഡയും പോട്ടയും പോലെയുള്ള കരിനിയമങ്ങൾ ബുൾഡോസർരാജിലൂടെ ആവർത്തിക്കുകയാണ് ചെയ്യുന്നത്. പൗരത്വനിർണയം പോലെ മതവും ജാതിയും നോക്കിയാണ് രാജ്യത്ത് പൗരന്റെ ജനാധിപത്യ അവകാശങ്ങൾ നിർണയിക്കപ്പെടുന്നതെന്നും രമ കൂട്ടിച്ചേർത്തു.