എട്ടുകൊല്ലമായി അറിയാം; കൊച്ചുമകളെന്ന നിലയിൽ ചക്കരക്കൊച്ചേയെന്നാണ് സരിതയെ വിളിക്കുന്നതെന്ന് പി സി ജോർജ്

കോട്ടയം: സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്ന് പി സി ജോർജ്. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമൻമാർക്കെതിരേ പോരാടുന്ന പെൺകുട്ടിയാണ് സരിതയെന്ന് അദ്ദേഹം പറഞ്ഞു. സരിതാ നായരും പി സി ജോർജുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. സരിതയെ കൊച്ചുമകളെന്ന നിലയിൽ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി സി ജോർജ് അറിയിച്ചു. വാർത്താ സമ്മേളനം നടത്തിയാണ് പി സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

സരിതയുമായുള്ള ഫോൺ സംഭാഷണത്തിനിടെ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയ പരാമർശത്തെ കുറിച്ചും പി സി ജോർജ് വിശദീകരിച്ചു. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി മാസം കാണാൻ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകിയെന്നും എഴുത്ത് വായിച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്നും സ്വപ്നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി സി ജോർജ് അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കറൻസി കടത്തിയതും അതേ ബാഗിൽ തിരിച്ചുവരുമ്പോൾ സ്വർണം കടത്തിയതും. 30 കിലോ സ്വർണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.