കൊടുത്താൽ പുതുപ്പളളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും; പരിഹാസവുമായി എ ജയശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി അഡ്വക്കേറ്റ് എ ജയശങ്കർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും ഓഫീസിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊടുത്താൽ പുതുപ്പളളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടുമെന്നും ജയശങ്കർ പരിഹസിച്ചു. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മറ്റ് ഉന്നതർക്കുമെതിരെ സ്വപ്ന സുരേഷ് ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയത്. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻമന്ത്രി കെ.ടി ജലീൽ, എം.ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്കെതിരെ മൊഴി നൽകിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന വ്യക്തമാക്കി. ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുും സ്വപ്ന പറഞ്ഞു. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ…
ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ.
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും